എംജി സര്‍വകലാശാല
കോട്ടയം:മഹാത്മാഗാന്ധി സർവകലാശാല സെനറ്റിലേക്ക് ചാൻസലർ കൂടിയായ ഗവർണർ രാജേന്ദ്ര ആർലേക്കർ നടത്തിയ നാമനിർദ്ദേശങ്ങൾക്കെതിരെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ രാഷ്ട്രീയ വിവാദം പുകയുന്നു. ഗവർണർ പുറത്തുവിട്ട 19 അംഗ സെനറ്റ് പട്ടികയിൽ ഉൾപ്പെട്ടവരെല്ലാം ബി.ജെ.പി-ആർ.എസ്.എസ് പശ്ചാത്തലമുള്ളവരാണെന്നും, ഇത് സർവകലാശാലകളെ കാവിവൽക്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും ആരോപിച്ച് വിദ്യാർത്ഥി സംഘടനകൾ രംഗത്തെത്തി. നേരത്തെ വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങൾക്ക് പിന്നാലെയാണ് പുതിയ വിവാദം.
30 അംഗ സെനറ്റിലേക്ക് ഗവർണർ നാമനിർദ്ദേശം ചെയ്ത 19 പേരും വ്യക്തമായ സംഘപരിവാർ ബന്ധമുള്ളവരാണെന്നാണ് ആക്ഷേപം. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്ന ഡോ. പ്രമീള ദേവി, ബി.ജെ.പി അഭിഭാഷക സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് എൻ. ശങ്കരരാമൻ, എ.ബി.വി.പി പ്രവർത്തക എസ്. മേഘ എന്നിവർക്ക് പുറമെ ബി.ജെ.പി അധ്യാപക സംഘടനയുടെ പ്രമുഖ നേതാക്കളും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.
ഗവർണറുടെ നടപടിക്കെതിരെ കടുത്ത പരസ്യ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് എസ്.എഫ്.ഐയും എ.ഐ.എസ്.എഫും. സർവകലാശാലാ കാവിവൽക്കരണത്തിനെതിരെ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോണിന്റെ നിസ്സംഗതയെ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് രൂക്ഷമായി വിമർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.