ആലപ്പുഴ: ആലപ്പുഴയിൽ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ മര്‍ദിച്ച കേസില്‍ ഇന്ന് എസ്.ഐ.ടിയോടും പ്രോസിക്യൂഷനോടും ചോദ്യങ്ങളുന്നയിച്ച് ആലപ്പുഴ ജില്ല സെഷന്‍സ് കോടതി. തല ലക്ഷ്യം വെച്ചാണ് ഗണ്‍മാന്‍മാര്‍ മര്‍ദിച്ചതെന്ന് ഉറപ്പുണ്ടോയെന്നും കോടതി ചോദിച്ചു. പൊലീസ് ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ മര്‍ദന ദൃശ്യങ്ങള്‍ ആവര്‍ത്തിച്ച് കണ്ട കോടതി ദൃശ്യങ്ങള്‍ക്ക് വ്യക്തതക്കുറവുണ്ടെന്നും ദൃശ്യങ്ങളിൽ തലക്കടിക്കുന്നത് വിഡിയോ കാണാനില്ലെന്നും പറഞ്ഞു.
ഗണ്‍മാന്‍മാരുടെ മര്‍ദനത്തില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ആലപ്പുഴ ജില്ല സെഷന്‍സ് കോടതി ചൊവ്വാഴ്ച വിധി പറയും. മുന്‍കൂര്‍ ജാമ്യഹരജിയില്‍ വാദം പൂര്‍ത്തിയായി. കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് എങ്ങനെ ലഭിച്ചുവെന്ന് ചൂണ്ടിക്കാട്ടിയ ജഡ്ജി ഹണി എം. വര്‍ഗീസ് പ്രോസിക്യൂഷനും എസ്.ഐ.ടിക്കുമെതിരെ അതിരൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. റിപ്പോർട്ട് പുറത്തായതിൽ അന്വേഷണ ഉദ്യോഗസ്ഥന്‍ മറുപടി പറയണമെന്നും കോടതി വ്യക്തമാക്കി.
മര്‍ദനം ഉണ്ടായില്ലെന്ന് പറയാന്‍ കഴിയില്ലെന്നും ഇന്ന് കോടതി നിരീക്ഷിച്ചു. തല ലക്ഷ്യം വെച്ചാണ് മര്‍ദനം നടന്നതെന്ന് എങ്ങനെ പറയാൻ സാധികുമെന്നും കുനിഞ്ഞത് കൊണ്ടല്ലേ തലക്ക് അടിയേറ്റതെന്നും തലയിൽ ലാത്തിയുടെ അറ്റം മാത്രമാണ് കൊണ്ടതെന്നും കോടതി പറഞ്ഞു. പൊലീസ് സമർപ്പിച്ച് ദൃശ്യങ്ങൾ 20 തവണയാണ് കോടതി കണ്ടത്. ക്രൂരമര്‍ദനം നടന്നത് അന്നത്തെ മുഖ്യമന്ത്രിയെ സന്തോഷിപ്പിക്കാനാണെന്നും ഗണ്‍മാന്‍മാര്‍ക്ക് രാജാവിനേക്കാള്‍ രാജഭക്തിയാണെന്നും കോടതിയില്‍ പരാതിക്കാരുടെ അഭിഭാഷകര്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരു പ്രകോപനവുമുണ്ടാക്കിയില്ലെന്നും യൂത്ത് കോണ്‍ഗ്രസ് സിന്ദാബാദെന്ന് മുദ്രാവാക്യം വിളിച്ചതിനാണോ അവരെ തല്ലിച്ചതച്ചതെന്നും പരാതിക്കാരുടെ അഭിഭാഷകര്‍ വാദിച്ചു. എന്നാൽ, ഗൺമാൻമാർക്ക് അനുവദിച്ച ലാത്തി മാത്രമാണ് ഉപയോഗിച്ചതെന്നും പ്രതികളുടെ അഭിഭാഷകർ കോടതിയിൽ വാദിച്ചു.
അതേസമയം, രേഖകൾ തിരുത്താൻ മേലുദ്യോഗസ്ഥൻ സമ്മർദം ചെലുത്തിയെന്ന് എ.ഡി.ജി.പി എം.ആർ. അജിത്ത് കുമാറിന്റെ ഓഫിസിലെ എസ്.ഐമാർ എസ്.ഐ.ടിക്ക് മുന്നിൽ മൊഴി നൽകി. ഉത്തരവ് അനുസരിക്കുക മാത്രമാണ് ചെയ്തതെന്നും കേസിൽ നേരിട്ട് ബന്ധമില്ലെന്നും എസ്.ഐ.ടിക്ക് നൽകിയ മൊഴിയിൽ പറയുന്നു. രേഖകൾ തിരുത്താൻ മേലുദ്യോഗസ്ഥൻ സമ്മർദം ചെലുത്തിയെന്ന് രണ്ട് ഉദ്യോഗസ്ഥരാണ് മൊഴി നൽകിയത്. ക്രമസമാധാന എ.ഡി.ജി.പിയുടെ ഓഫിസിലെ ഉദ്യോഗസ്ഥരാണ് മൊഴി നൽകിയത്. ഇന്നലെയാണ് രണ്ട് ഉദ്യോഗസ്ഥരുടെ മൊഴി എസ്.ഐ.ടി രേഖപ്പെടുത്തിയത്.
ഗ്രേഡ് എസ്.ഐമാരായ ഗിരീഷ്, ശ്രീകാന്ത് എന്നിവരെയാണ് ചോദ്യം ചെയ്തത്. റഫർ റിപ്പോർട്ടിൽ തെളിവില്ലെന്ന് എഴുതി ചേർത്തു. പൊലീസ് ഫോട്ടോഗ്രാഫർ പകർത്തിയ മർദന ദൃശ്യങ്ങൾ മാത്രമേയുള്ളൂവെന്ന് രേഖപ്പെടുത്തി. ഇതിൽ ക്രൂര മർദനത്തിന്റെ ദൃശ്യങ്ങളില്ല. ഇതോടെയാണ് തെളിവില്ലെന്ന് കാട്ടി കോടതിയിൽ റിപ്പോർട്ട് നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.