പന്തളം: ശബരിമല വിഷയത്തിൽ പന്തളം രാജകുടുംബത്തിന്‍റെ അധികാരം സംബന്ധിച്ച ദേവസ്വം ബോർഡ് നിലപാട് തള്ളി കൊട്ടാരം നിർവാഹക സമിതി അധ്യക്ഷൻ ശശികുമാർ വർമ. കവനന്‍റ് നിയമപ്രകാരം ക്ഷേത്രം അടച്ചിടാൻ അധികാരമുണ്ട്. അതു കൊണ്ടാണ് ആചാര ലംഘനം ഉണ്ടായാൽ ക്ഷേത്രം അടച്ചിടണമെന്ന് കാണിച്ച് തന്ത്രിക്ക് കത്ത് നൽകിയതെന്നും ശശികുമാർ വർമ മാധ്യമങ്ങളോട് പറഞ്ഞു.
ക്ഷേത്രാചാരങ്ങൾക്ക് ഭംഗം വന്നാൽ തന്ത്രിക്ക് ചെയ്യാവുന്ന ഏറ്റവും നല്ല തീരുമാനം ക്ഷേത്രം അടച്ചിടുകയാണ്. ഇപ്പോഴത്തെ പ്രശ്നങ്ങൾക്കുള്ള പരിഹാര മാർഗം കൊട്ടാരത്തിന് അറിയാം. ധാർഷ്ട്യവും പൊലീസിന്‍റെ വിരട്ടലും തുടരുകയാണെങ്കിൽ തങ്ങളുടെ നിർദേശം മുന്നോട്ടു വെക്കണമോ എന്ന് ആലോചിക്കും.
ദർശനത്തിന് എത്തിയ സ്ത്രീകൾ അയ്യപ്പനെ വിശ്വസിക്കുന്നവർ ആണെന്ന് കരുതുന്നില്ല. സംഭവത്തിന് പിന്നിൽ ചിലർ ക്ലാസ് എടുത്തു വിടുന്നതു പോലെയാണ് തോന്നുന്നത്. പരസ്പരം ആളുകളെ തല്ലിക്കുക, അതിലൂടെ അവർണനെ സവർണൻ തല്ലിയെന്ന് വരുത്തി തീർക്കുക എന്നിവയാണ് ഇവരുടെ ലക്ഷ്യം. ഇത് മൂന്നാംകിട രാഷ്ട്രീയമാണ്. 22ന് ശേഷം വേണ്ടി വന്നാൽ അടുത്തഘട്ട പ്രതിഷേധം ആലോചിക്കുമെന്നും ശശികുമാർ വർമ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.