കൊച്ചി: ഭക്തൻമാരുടെ കൂടെയാണ് തങ്ങളുടെ മനസെന്നും അചാര ഭംഗം വന്നാൽ ശുദ്ധിക്രിയയുടെ ഭാഗമായി നടയടക്കുമെന്നാണ് പറഞ്ഞതെന്നും തന്ത്രി സമാജം വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അഖില കേരള തന്ത്രി സമാജം പ്രസിഡണ്ട് വേഴപ്പറമ്പ് കൃഷ്ണൻ നമ്പൂതിരിപ്പാടിന്‍റെ അധ്യക്ഷതയിൽ നടന്ന യോഗത്തിന് ശേഷമാണ് തന്ത്രിമാർ മാധ്യമങ്ങളെ കണ്ടത്.
വികാര പരമായി അദ്ദേഹം സംസാരിച്ചത് മറ്റുള്ളവർക്ക് മനസിലാവാതെ പോയതാണ്. രാഹുൽ ഈശ്വറിന്‍റെ അഭിപ്രായം കേരളത്തിലെ തന്ത്രി സമൂഹത്തിന്‍റെ അഭിപ്രായമല്ല. ദേവസ്വംബോർഡിന് ഭരണാധികാരം മാത്രമാണുള്ളത്. തന്ത്രിമാർ വിശ്വാസികളുടെ കൂടെയാണ് അവരുടെ വിശ്വാസം സംരക്ഷിക്കാനുള്ള ബാധ്യത ഞങ്ങൾക്കുണ്ടെന്നും തന്ത്രിമാർ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിച്ചത് പാർട്ടി സെക്രട്ടറിയുടെ ഭാഷയിലാണ്. മുഖ്യമന്ത്രി ഭയപ്പെടുത്താനാണ് ശ്രമിക്കുന്നത് എന്നാൽ തങ്ങൾ ഭയപ്പെടുകയില്ല. ശബരിമലയിലെ വിവാദ സംഭവങ്ങളിൽ ആശങ്കയുണ്ട്. തന്ത്രി എന്ന നിലയിൽ പ്രതികരിക്കുന്നതിന് പരിമിതികളുണ്ട്. മുഖ്യമന്ത്രിയുടെ മ്ലേഛമായ പരാമർശങ്ങളിൽ തന്ത്രി സമാജം ശക്തമായ പ്രതിഷേധിക്കുന്നു. നിയമപരമായ തുടർ നടപടികളെക്കുറിച്ചും തന്ത്രി സമൂഹം ചർച്ച ചെയ്യുമെന്നും അവർ പറഞ്ഞു.
കോടതി വിധി ധൃതിപിടിച്ച് നടപ്പാക്കരുതെന്നും വിശ്വാസികളുടെ ആശങ്ക പരിഹരിക്കണമെന്നുമാണ് ഞങ്ങളുടെ അഭിപ്രായം. വിപുലമായ ആചാര്യ സദസ് വിളിച്ച് ചേർത്ത് കാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യും. സുപ്രീം കോടതിയെ ബഹുമാനിക്കുന്നു. ആചാരങ്ങൾ സംരക്ഷിക്കാൻ കോടതി തയ്യാറാകുമെന്നാണ് പ്രതീക്ഷ. വിധിയെ നിയമപരമായി നേരിടാനാണ് തീരുമാനമെന്നും തന്ത്രിമാർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.