കൊച്ചി: ശബരിമലയിലെയും മാളികപ്പുറത്തെയും മേൽശാന്തി നിയമനങ്ങൾക്ക് മലയാള ബ്രാഹ്മണർ മാത്രം അപേക്ഷിച്ചാൽ മതിയെന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് വിജ്ഞാപനത്തിലെ വ്യവസ്ഥ ചോദ്യം ചെയ്യുന്ന ഹരജികളിൽ ഡിസംബർ മൂന്നിന് ഹൈകോടതി പ്രത്യേക സിറ്റിങ് നടത്തി വാദം കേൾക്കും. ഉന്നത ഭരണഘടന മൂല്യങ്ങളുടെയും സുപ്രീം കോടതി വിധികളുടെയും ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹരജികളാണ് ജസ്റ്റിസ് അനിൽ. കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ചിന്‍റെ പരിഗണനയിലുള്ളത്.
പൊതുക്ഷേത്രമായ ശബരിമലയുമായി ബന്ധപ്പെട്ടുള്ള ഈ വ്യവസ്ഥ ഭരണഘടനയുടെ ഔന്നത്യത്തിന് എതിരാണെന്നും ചാതുർവർണ്യ വ്യവസ്ഥ നടപ്പാക്കുന്നതാണെന്നും ബുധനാഴ്ച ഹരജിക്കാർക്ക് വേണ്ടി ഹാജരായ സുപ്രീം കോടതി അഭിഭാഷകൻ വാദിച്ചു. ജാതി മേധാവിത്വം അനുവദിക്കാനാവില്ല. കാരായ്മ പ്രകാരം നിയമിതരാകുന്നതല്ല ഇവർ. വിദഗ്ധരാണ് മേൽശാന്തിമാരെ തെരഞ്ഞെടുക്കുന്നതെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടി. തുടർന്നാണ് വാദം പൂർത്തിയാക്കാനായി പ്രത്യേക സിറ്റിങ് നടത്താനായി ഹരജികൾ മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.