കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പൊലീസിെൻറ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് ഹൈകോടതി. ഇക്കാര്യത്തിൽ ഇനി സർക്കാർ ചെയ്യാൻ ഉദ്ദേശിക്കുന്നത് എന്താണെന്നും കോടതി ആരാഞ്ഞു. ശബരിമല സന്ദർശനത്തിന് മതിയായ പൊലീസ് സംരക്ഷണം അനുവദിക്കണമെന്നാവശ്യപ്പെട്ട് നാല് സ്ത്രീകൾ നൽകിയ ഹരജി പരിഗണിക്കവേയാണ് ഡിവിഷൻ ബെഞ്ച് ഇക്കാര്യം വാക്കാൽ ആരാഞ്ഞത്.
10നും 50നും ഇടയിൽ പ്രായമുള്ള അയ്യപ്പ വിശ്വാസികളായ സ്ത്രീകളെ മല കയറുന്നതിൽനിന്ന് രാഷ്ട്രീയ കക്ഷി പ്രവർത്തകരടക്കം അക്രമമാർഗത്തിലൂടെ തടയുന്ന സാഹചര്യത്തിൽ സംരക്ഷണം അനുവദിക്കണമെന്നാവശ്യപ്പെട്ട് എ.കെ. മായ, എസ്. രേഖ, ജലജമോൾ, ജയമോൾ എന്നിവർ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. ഹരജി വീണ്ടും തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി.
കോടതി വിധി നടപ്പാക്കാൻ ക്രമസമാധാനം ഉറപ്പുവരുത്തണമെന്ന് കേന്ദ്രസർക്കാറിെൻറ നിർദേശം ലഭിച്ചിട്ടും സംസ്ഥാന സർക്കാർ മതിയായ നടപടി സ്വീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി.
കേന്ദ്ര-സംസ്ഥാന സർക്കാറുകൾ, സംസ്ഥാന, ജില്ല പൊലീസ് മേധാവികൾ, തിരുവിതാംകൂർ ദേവസ്വം ബോർഡ്, പത്തനംതിട്ട ജില്ല കലക്ടർ, കോൺഗ്രസ്, ബി.ജെ.പി പാർട്ടികൾ, നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രൻ, പി.എസ്. ശ്രീധരൻപിള്ള, രമേശ് ചെന്നിത്തല, പന്തളം െകാട്ടാരം നിർവാഹക സംഘം, തന്ത്രി കണ്ഠരര് മോഹനരര് തുടങ്ങിയവരാണ് ഹരജിയിലെ എതിർകക്ഷികൾ. സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ഈ മാസം 17 മുതല്‍ 20 വരെ അവിടെ നടന്ന സംഭവങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടുന്ന മറ്റൊരു ഹരജിയിൽ ഹൈകോടതി വിശദീകരണം തേടി. തുടർന്ന് ഹരജി പിന്നീട് പരിഗണിക്കാൻ മാറ്റി. സംഭവങ്ങളെക്കുറിച്ച് ഹൈകോടതി സിറ്റിങ് ജഡ്ജിയോ വിരമിച്ച ജഡ്ജിയോ അടങ്ങിയ കമീഷന് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആലപ്പുഴ സ്വദേശി ആര്. രാജേന്ദ്രൻ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. മലകയറാന്‍ ശ്രമിച്ച സ്ത്രീകളുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെ, 17-20 തീയതികളില്‍ ശബരിമലയില്‍ യഥാർഥത്തില്‍ നടന്നത് എന്ത് തുടങ്ങിയ കാര്യങ്ങളടക്കം പരിശോധിക്കണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.