നവീകരിച്ച സ്വര്‍ണപ്പാളികള്‍ ഒക്ടോബര്‍ 17-ന് പുനഃസ്ഥാപിക്കും, കോടതി അനുമതി ലഭിച്ചതായി ദേവസ്വംബോർഡ്
പത്തനംതിട്ട: വിവാദങ്ങൾ വെളിപ്പെടുത്തലുകളും തുടരുന്നതിനിടെ നവീകരണം പൂര്‍ത്തിയാക്കിയ ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ ഒക്ടോബര്‍ മാസം പതിനേഴാം തീയതി പുനഃസ്ഥാപിക്കും. സ്വര്‍ണപ്പാളികള്‍ പുനഃസ്ഥാപിക്കാന്‍ ഹൈകോടതിയുടെ അനുമതി ലഭിച്ചതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു.
തുലമാസപൂജകള്‍ക്കായി ഒക്ടോബർ 17ന് വൈകിട്ട് അഞ്ചിനാണ് ശബരിമലക്ഷേത്രത്തിൽ നട തുറക്കുന്നത്. ഇതിന് മുന്നോടിയായി തന്ത്രിയുടെ നിര്‍ദേശാനുസരണം സ്വര്‍ണപ്പാളി സ്ഥാപിക്കുമെന്നാണ് ദേവസ്വം അറിയിച്ചിരിക്കുന്നത്.
നവീകരണം പൂര്‍ത്തിയാക്കിയ സ്വര്‍ണപ്പാളികള്‍ ഏതാനും ദിവസങ്ങള്‍ക്കു മുന്‍പേതന്നെ സന്നിധാനത്ത് തിരിച്ചെത്തിക്കുകയും അത് സന്നിധാനത്തെ ദേവസ്വംബോര്‍ഡിന്റെ സ്‌ട്രോങ് റൂമില്‍ സൂക്ഷിക്കുകയും ചെയ്തിട്ടുണ്ട്. സ്വര്‍ണപ്പാളി പുനഃസ്ഥാപിക്കുന്നതിന് ഹൈകോടതിയുടെ അനുമതി തേടിയിരുന്നെന്നും അത് ലഭിച്ചതായും ദേവസ്വം ബോര്‍ഡ് വാര്‍ത്താക്കുറിപ്പില്‍ അയച്ചു.
അതിനിടെ സ്വർണപ്പാളിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ കനക്കുകയാണ്. ഇതിനിടെ, ശനിയാഴ്ച ദേവസ്വം വിജിലൻസ് ശബരിമലയിലെ ശ്രീകോവിലിന്റെ ദ്വാരപാലകശില്‍പങ്ങള്‍ സ്വര്‍ണം പൂശി നല്‍കിയ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിയെടുത്തു. ദേവസ്വം വിജിലൻസ് ഓഫീസിലായിരുന്നു മൊഴിയെടുപ്പ്. നേരത്തെ തിരുവനന്തപുരത്തും ബംഗളൂരുവിലുമായി രണ്ട് തവണ ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിയെടുത്തിരുന്നു. രണ്ടുദിവസം മുമ്പാണ് ഉണ്ണിക്കൃഷ്ണൻ തിരുവനന്തപുരത്തെ വീട്ടിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.