തിരുവനന്തപുരം: പട്ടാപ്പകൽ മധ്യവയസ്കയെ കൊന്ന് കിണറ്റിലെറിഞ്ഞ സംഭവത്തിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. റിട്ട. ഉദ്യോഗസ്ഥ കേശവദാസപുരം സ്വദേശി മനോരമയെ അയൽ വീട്ടിലെ കിണറ്റിൽ കല്ലുകെട്ടി താഴ്ത്തിയ കേസിൽ പ്രതി ആദം അലിയെ പ്രതിയാക്കിയാണ് അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിച്ചത്.
കഴിഞ്ഞ ആഗസ്റ്റ് ഏഴിനാണ് മുൻകൂട്ടി ആസൂത്രണം നടത്തി കവർച്ചക്കായി മനോരമയുടെ ഭർത്താവ് വീട്ടിലില്ലാത്ത ദിവസം നോക്കി ആദം അലി കൃത്യം നടത്തിയത്. കവർച്ചശ്രമത്തിനിടെ, മനോരമ കൊല്ലപ്പെടുകയായിരുന്നു. തുടർന്ന്, മനോരമയുടെ വീട്ടിൽ പ്രതി പരിശോധന നടത്തിയെങ്കിലും വിലപിടിപ്പുള്ള ഒന്നും കണ്ടെടുക്കാനായില്ല.
ആദ്യം മനോരമ ധരിച്ച താലിമാലയും വളയും മറ്റും നഷ്ടപ്പെട്ടതായി കരുതിയെങ്കിലും വീട്ടുകാരുടെ സഹായത്താൽ കണ്ടെത്തി കോടതിയിൽ ഹാജരാക്കി. മനോരമയുടെ വീടിനു സമീപം താമസിച്ചിരുന്ന ബംഗാൾ സ്വദേശി ആദം അലിയാണ് കൃത്യത്തിന് പിന്നിലെന്ന് മണിക്കൂറുകൾക്കുള്ളിൽ പൊലീസ് കണ്ടെത്തി.
തുടർന്ന്, ഒളിവിൽ പോയ പ്രതിയെ ചെന്നൈയിൽനിന്ന് അറസ്റ്റ് ചെയ്തു. കേസിൽ 65 സാക്ഷികളും 30 തൊണ്ടി മുതലും 58 റിക്കാർഡുകളും അടക്കം 300 പേജ് വരുന്ന കുറ്റപത്രമാണ് സമർപ്പിച്ചത്. കുറ്റകൃത്യം നടന്ന് 63 ദിവസത്തിനുള്ളിലാണ് മെഡിക്കൽ കോളജ് പൊലീസ് ഇൻസ്പെക്ടർ പി. ഹരിലാലിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.