നഗരവാസികൾ ദിവസവും കഴിക്കുന്നത് രോഗമില്ലാത്ത മാടുകളുടെ മാംസമാണെന്ന് നഗരസഭ ഉറപ്പാക്കുന്നില്ലെന്ന് റിപ്പോർട്ട്

കോഴിക്കോട് : നഗരവാസികൾ ദിവസവും കഴിക്കുന്നത് രോഗമില്ലാത്ത മാടുകളുടെ മാംസമാണെന്ന് നഗരസഭ ഉറപ്പാക്കുന്നില്ലെന്ന് അക്കൗണ്ടന്റ് ജനറലിന്റെ (എ.ജി)റിപ്പോർട്ട്. ഉല്‌പാദിപ്പിക്കപ്പെടുന്ന അറവുമാലിന്യം സംസ്ക്‌കരിക്കുന്നതിനും നഗരസഭക്ക് ഇതുവരെ അംഗികൃത മാർഗങ്ങളില്ല. ജില്ല മൃഗസംരക്ഷണ ഓഫീസിന്റെ റിപ്പോർട്ട് പ്രകാരം നഗരസഭ പരിധിയിൽ അനധികൃതമായി 12 അറവുശാലകൾ പ്രവർത്തിക്കുന്നുണ്ട്. നിലവിൽ 6.75 ലക്ഷത്തോളും ജനങ്ങൾ താമസിക്കുന്ന നഗരപരിധിയിൽ അംഗീകൃത അറവുശാലയില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

വർഷവും പതിനായിരത്തിലേറെ അറവുമാടുകൾ അനധികൃതമായി കശാപ്പ് ചെയ്യപ്പെടുന്നുണ്ട്. പണലഭ്യത ഉണ്ടായിട്ടും അംഗീകൃത അറവുശാലാനിർമാണത്തിലെ മെല്ലപ്പോക്ക് നയം പൊതുജനാരോഗ്യത്തിനും പരിസ്ഥിതിക്കും ഒരുപോലെ ഭീഷണിയാണെന്ന് റിപ്പോർട്ട് പറയുന്നു.

മാലിന്യ സംസ്ക്‌കരണ മേഖലയിലെ പുതിയ പദ്ധതികൾ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്നതിനായി നഗരസഭയിൽ ആധുനിക അറവു ശാഖ നിർമിക്കുന്നതിന് നഗരകാര്യ ഡയറക്ടറുടെ 2017 മെയ് നാലിലെ കത്തു പ്രകാരം കിഫ്ബി വഴി 9.5 കോടി വകയിരുത്തി. ഡി.പി.ആർ ലഭിച്ച് കിഫ്ബി വഴി ലഭിച്ച ഫണ്ട് 11.82 ലക്ഷം ചെലവഴിവാക്കി അഞ്ച് വർഷം കഴിഞ്ഞിട്ടും കോഴിക്കോട് നഗരസഭയുടെ അറവുശാല നിർമാണ പ്രവർത്തി ആരംഭിച്ചിട്ടില്ലെന്നാണ് പരിശോധനയിലെ കണ്ടെത്തൽ.

നഗരസഭയുടെ ഉടമസ്ഥതയിലുള്ള കോതി എന്ന സ്ഥലത്തെ 1.15 ഏക്കർ ഭൂമിയിൽ അറവുശാല നിർമിക്കുന്നതിനായി ഡി.പി.ആർ തയാറാക്കുന്നതിനായി താല്പര്യ പത്രം ക്ഷണിച്ചു. ഏറ്റവും കുറഞ്ഞ തുക സമർപ്പിച്ച ഡോ.പി.വി മോഹനന്റെ താൽപര്യ പത്രം അംഗീകരിച്ചു. 11.54 കോടി രൂപയുടെ ഡി.പി.ആർ തയാറാക്കുകയും അതിനു നല്‌കേണ്ട 0.075 ശതമാനം തുകയായ 10,21,953 രൂപയുടെ ( ജി.എസ്.ടി ചേർത്തുള്ള തുക) 70 ശതമാനം തുകയായ 7,15,367 തനത് ഫണ്ടിൽ നിന്ന് നല്‌കുകയും ചെയ്‌തു.

മണ്ണ് പരിശോധനക്കായി കോഴിക്കോട് എഞ്ചിനീയറിങ് കോളജിന് 1,50,000 നൽകിയെങ്കിലും സമീപ വാസികളുടെ പ്രതിഷേധം മൂലം അതു നടത്താൻ കഴിഞ്ഞില്ല. അതിനാൽ ഈ തുക പിന്നീട് ഗവ. വി.എച്ച്.എച്ച്.എസ് കിനാശ്ശേരിയിലെ മണ്ണ് പരിശേധനക്ക് ഉപയോഗിക്കാൻ മേയർ അനുമതി നല്‌കി.

അറവു ശാല നിർമിക്കുന്നതിന് തദ്ദേശ വകുപ്പിന് കീഴിലുള്ള ഇംപാക്ട് കേരള എന്ന സ്ഥാപനത്തിന് 2020 ആഗസ്റ്റ് നാലിന് നഗരസഭ കത്ത് നല്‌കി. ഈ പദ്ധതിക്ക് ആവശ്യമായ സ്റ്റാറ്റ്യൂട്ടറി രേഖകൾ നഗരസഭയോട് ഇംപാക്ട‌് കേരള ആവശ്യപ്പെട്ടു. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ (പി.ബി.സി) അനുമതി ലഭിക്കുന്നതിനായി 3,98,100 ബോർഡിനും ഘടനാപരമായ സൂക്ഷ്മപരിശോധനക്ക് 68,295 രൂപ കോഴിക്കോട് എഞ്ചിനീയറിങ് കോളജിനും കൈമാറി. പഞ്ചായത്തിരാജ് നിയമ പ്രകാരം അറവു ശാലകളും വാസസ്ഥലങ്ങളും തമ്മിലുള്ള ദൂരപരിധി 90 മീറ്റർ ആയതിനാൽ മലനീകരണ നിയന്ത്രണബോർഡ് അനുമതി നൽകിയില്ല.

എന്നാൽ നഗരസഭകൾക്കു മാത്രമായി അറവുശാല നിയമങ്ങൾ ഇല്ലാത്തതിനാൽ നഗരസഭ ദൂര പരിധി കുറച്ചു കിട്ടുന്നതിന് അനുമതിക്കായി വീണ്ടും മലനീകരണ നിയന്ത്രണ ബോർഡിന് അപേക്ഷ സമർപ്പിച്ചു. അതോടൊപ്പം അറവുശാല സൈറ്റിന് 30 മീറ്റർ പരിധിയിലുള്ള അംഗൻവാടി ഉടൻ മാറ്റി സ്ഥാപിക്കാമെന്നുള്ള സത്യവാങ്‌മൂലവും നല്‌കി. നഗരസഭയുടെ അപേക്ഷ പരിഗണിച്ച് മലിനീകരണ നിയന്ത്രണ ബോർഡ് വാസസ്ഥലങ്ങളിലേക്ക് അറവുശാലയിൽ നിന്നുള്ള ദൂര പരിധി 25 മീറ്ററായി കുറച്ച് 2023 ഫെബ്രുവരി മൂന്നിന് ഉത്തരവിറക്കി. മെയ് 19 ന് നിർമാണത്തിനുള്ള അനുമതി നൽകി.

നഗരസഭയുടെ ഉടമസ്ഥതയിലുള്ള കോതിയിൽ അറവുശാല നിർമിക്കുന്നതിനായി 2017-18 വർഷത്തിൽ കിഫ്ബി വഴി 9.5 കോടി വകയിരുത്തിയെങ്കിലും കഴിഞ്ഞ ആറ് വർഷമായി പ്രാരംഭ നടപടികൾക്ക് മത്രമാണ് നടന്നത്. (ഡി.പി.ആർ തയാറാക്കുന്നതിനും, പി.സി.ബി അനുമതിക്കായി) 11.82 ലക്ഷം ചിലവഴിച്ചുവെങ്കിലും നിർമാണ പ്രവർത്തനങ്ങൾക്കു വേണ്ട പെർമിറ്റ് ലഭിക്കുന്നതിനായി ജൂൺ 21 ന് മാത്രമാണ് കുറിപ്പ് നല്‌കിയത്.

Tags:    
News Summary - Reportedly, the municipality does not ensure that the city residents eat disease-free meat every day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.