ആളുകൾക്ക് ചിരിക്കാൻ അവസരം നൽകാതെ എത്രയും പെട്ടെന്ന് പ്രശ്‌നങ്ങൾ പരിഹരിക്കണം; അമ്മ വിവാദത്തിൽ ഇടപെട്ട് രമേഷ് പിഷാരടി

പാലക്കാട്: താരസംഘടനയായ 'അമ്മ'യിൽ ഇപ്പോഴുണ്ടായ പ്രശ്നങ്ങൾ ആളുകൾ പറഞ്ഞ് ചിരിക്കുന്ന അവസ്ഥയിലെത്തിക്കാതെ എത്രയും പെട്ടെന്ന് പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് ഭാരവാഹികളോട് താൻ ആവശ്യപ്പെട്ടുവെന്ന് പാലക്കാട് എം.എൽ.എയും നടനുമായ രമേഷ് പിഷാരടി.

പരാതിക്കാരിയായ അൻസിബാ ഹസനോടും ആരോപണവിധേയനായ ടിനി ടോമിനോടും സംഘടനയുടെ പ്രസിഡന്റ് ശ്വേതാ മേനോനോടും താൻ സംസാരിച്ചുവെന്ന് രമേഷ് പിഷാരടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

'മുതിർന്ന അംഗങ്ങളുടെ സഹായത്തോടെയോ അല്ലാതെയോ ആഭ്യന്തരമായ യോഗം വിളിച്ചുകൂട്ടി അതിൽ ഏറ്റവും ഉചിതമായ നീതി എന്താണോ അത് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. റെസിഡന്റ്‌സ് അസോസിയേഷനിൽ ഉള്ളത്ര ആളുകളില്ലാത്ത സംഘടനയാണ് അമ്മ. കഷ്ടിച്ച് 500 പേരുണ്ടാകും. എന്നാൽ സിനിമാ സംഘടന എന്ന നിലയിൽ വലിയ മാധ്യമശ്രദ്ധ അമ്മയ്ക്ക് ലഭിക്കുന്നുണ്ട്. ഇവിടെയുള്ള മറ്റേത് സംഘടനയിലും അംഗങ്ങൾ തമ്മിൽ തർക്കങ്ങളുണ്ടാകും. പക്ഷേ ഇത്ര വലിയ മാധ്യമശ്രദ്ധയുള്ളതിനാൽ ആ സംഘടനകളിലെ ആളുകൾക്ക് ഇതുപോലെ കമന്റ് പറയേണ്ടി വരാറില്ല.' - രമേഷ് പിഷാരടി പറഞ്ഞു.

'പൊതുജനങ്ങൾ ഇത്രയധികം ചർച്ച ചെയ്യുന്ന അവസ്ഥയിലേക്ക് സംഘടനയുടെ ആഭ്യന്തര കാര്യങ്ങളെ എത്തിക്കേണ്ടതില്ലായിരുന്നുവെന്നും അത് എത്രയും പെട്ടെന്ന് സംഘടനയുടെ അകത്ത് തന്നെ ചർച്ച ചെയ്ത് പരിഹരിക്കണമെന്നും ഞാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ആഭ്യന്തരമായി ചർച്ച ചെയ്ത് തീർക്കാതെ ഡിജിറ്റൽ കണ്ടന്റായോ ആളുകൾക്ക് പറഞ്ഞ് ചിരിക്കാവുന്ന അവസ്ഥയിലേക്കോ എത്തിക്കേണ്ടതില്ല.' - രമേഷ് പിഷാരടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Tags:    
News Summary - Ramesh Pisharody intervenes in the Amma controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.