തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍മേല്‍ യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ വീണ്ടും പുറത്ത് നിന്ന് നിയമോപദേശം തേടാനുള്ള നീക്കം സര്‍ക്കാരിന്‍റെ കുടില തന്ത്രമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വേങ്ങര ഉപതിരഞ്ഞെടുപ്പ് സമയത്ത് യു.ഡി.എഫിനെ തേജോവധം ചെയ്ത് രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായിരുന്നു സര്‍ക്കാറിന്‍റെ നീക്കമെന്നും അദ്ദേഹം പറഞ്ഞു.
അഡ്വക്കറ്റ് ജനറലില്‍ നിന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രൊസിക്യുഷനില്‍ നിന്നും ലഭിച്ച നിയമോപദേശത്തെത്തുടര്‍ന്നാണ് കേസെടുക്കാന്‍ തീരുമാനിച്ചത് എന്നാണ് മുഖ്യമന്ത്രി വാർത്താസമ്മേളനത്തില്‍ പറഞ്ഞത്. എന്നാല്‍ അന്ന് ലഭിച്ച നിയമോപദേശം തെറ്റാണെന്ന് തെളിഞ്ഞത് കൊണ്ടാണ് വീണ്ടും നിയമോപദേശം തേടുന്നതെന്ന് വ്യക്തമായിരിക്കുകയാണ്.
വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ വോട്ട് അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ രാഷ്ട്രീയ നാടകം മാത്രമായിരുന്നു ഈ അന്വേഷണ പ്രഖ്യാപനം. രാഷ്ട്രീയ പ്രതികാര ബുദ്ധിയോടെ മുന്‍മുഖ്യമന്ത്രിയടക്കമുള്ള യു.ഡി.എഫ് നേതാക്കളെ കരിവാരി തേക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തിയതെന്ന് ഇതിലൂടെ എല്ലാവര്‍ക്കും ബോധ്യമായെന്നും രമേശ് ചെന്നിത്തല പ്രസ്താവനയില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.