കോഴിക്കോട് : അഴിമതിയില്‍ മുങ്ങിക്കുളിച്ചൊരു സര്‍ക്കാരാണ് പിണറായിയുടേതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്ന ഗുരുതര ആരോപണങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് യു.ഡി.എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച മാർച്ച് കൊല്ലം കലക്‌ട്രേറ്റിന് മുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബ്രൂവെറിയും ഡിസ്റ്റിലറിയും അനുവദിക്കുവാന്‍ അതീവ രഹസ്യമായി എടുത്ത തീരുമാനം കേരളം കണ്ട ഏറ്റവും വലിയ അഴിമതിയിൽ ഒന്നായിരുന്നു. ജനകീയ സമ്മർദത്തിലൂടെ അത് പിന്നീട് പിന്‍വലിക്കേണ്ടി വന്നു. അതിന്റെ പിന്നിലുളള അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് കോടതിയെ സമീപിച്ചപ്പോള്‍ ആവശ്യം പരിഗണിച്ച് മുഴുവന്‍ ഫയലുകളും കോടതിയില്‍ ഹാജരാക്കുവാൻ കോടതി നിർദേശിച്ചിരികുകയാണ്. പ്രഥമദൃഷ്ട്യാ ബ്രൂവറി നടപടിയില്‍ അഴിമതിയുണ്ടെന്ന് കോടതിക്ക് ബോദ്ധ്യപ്പെട്ടിരിക്കുന്നു. സ്പ്രിങ്ക്‌ളര്‍ അഴിമതിയുമായി ബന്ധപ്പെട്ട് ഡേറ്റ കച്ചവടം പ്രതിപക്ഷം പുറത്തു കൊണ്ടുവന്നതാണ്.
സ്വര്‍ണക്കളളക്കടത്ത് കേസിലെ ഒന്നാം പ്രതി മുഖ്യമന്ത്രിയാണ്. ബി.ജെ.പിയും സി.പി.എമ്മും തമ്മിലുളള അവിശുദ്ധ ബന്ധമാണ് ഈ അഴിമതി പുറത്തു വരാതെ തെരഞ്ഞെടുപ്പിനുമുന്‍പ് അന്വേഷണം നിലയ്ക്കുന്ന സാഹചര്യത്തിലേക്ക് എത്തിച്ചത്. നരേന്ദ്രമോദിയും പിണറായി വിജയനും തമ്മിലുളള അവിശുദ്ധ കൂട്ടുകെട്ടുമൂലമാണ് അന്വേഷണം നടക്കാത്തത്. നടന്നിരുന്നെങ്കില്‍ മുഖ്യമന്ത്രി ക്ലിഫ് ഹൗസില്‍ ആയിരിക്കില്ല പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ആയിരുന്നേനെ.
ഈ നാട്ടില്‍ കോടതിയും നിയമസംവിധാനങ്ങളുമുണ്ട് . ഓരോന്നായി ചുരുളഴിയുകയാണ്. ഇത്രയും വലിയ ആരോപണം ഉന്നയിച്ച സ്വപ്ന സുരേഷിന് എതിരെ എന്തുകൊണ്ട് മാനനഷ്ടത്തിന് കേസ് കൊടുക്കുന്നില്ല. വസ്തുതകള്‍ തെറ്റാണെങ്കില്‍ എന്തുകൊണ്ട് പറയാന്‍ സാധിക്കുന്നില്ല. കേരളം കണ്ട അഴിമതി ഭരണത്തിന്റെ തുടര്‍ച്ചയാണിത് .ഓരോ അഴിമതിയും പുറത്തു കൊണ്ടുവരും. അതിനുവേണ്ടിയുളള പോരാട്ടമാണ് യുഡിഎഫ് നടത്തുന്നത്.
ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ മുഖ്യമന്ത്രി ഒഴിഞ്ഞുമാറുകയാണ്. പി.ടി തോമസ് നേരത്തെ ഉന്നയിച്ച ആരോപണവും മാത്യുകുഴല്‍ നാടന്‍ എം.എല്‍എ ഉന്നയിച്ച ആരോപണവും സത്യമാണെന്ന് ഇപ്പോൾ എല്ലാപേർക്കും ബോധ്യമായി. ഈ അഴിമതിക്കെതിരെ യു.ഡി.എഫ് ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുകയാണ്. ഈ കേസ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണം അത് കോടതിയുടെ മേൽനോട്ടത്തിലായിരിക്കണം. മുഖ്യമന്ത്രി ആ സ്ഥാനത്തുനിന്ന് മാറി വേണം അന്വേഷണം നേരിടേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.