കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും പുകഴ്ത്തിയ ശശി തരൂരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. കോൺഗ്രസിന്‍റെ പ്രത്യയശാസ്ത്രത്തിനും നയങ്ങൾക്കുമെതിരെ പ്രവർത്തിക്കുന്നവർ എത്ര ഉന്നതരായാലും പാർട്ടിയിൽ വെച്ചുപൊറുപ്പിക്കില്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ വ്യക്തമാക്കി. മോദിയെ പുകഴ്ത്തുന്നത് കോൺഗ്രസ് നേതാവിന് ചേർന്നതല്ലെന്നും ഉണ്ണിത്താൻ ചൂണ്ടിക്കാട്ടി.
യുക്രെയ്ൻ യുദ്ധത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ച നിലപാടിനെ പ്രശംസിച്ചാണ് ശശി തരൂർ വീണ്ടും രംഗത്തെത്തിയത്. തന്റെ മുൻ നിലപാട് ശരിയല്ലെന്ന് വ്യക്തമാക്കിയാണ് മോദിയുടെ നിലപാടിനെ തരൂർ പുകഴ്ത്തിയത്.
ഡൽഹിയിൽ നടന്ന ഒരു പരിപാടിക്കിടെയായിരുന്നു തരൂരിന്റെ പരാമർമശം. 2022 ഫെബ്രുവരിയില മോദിയുടെ നയത്തെ താൻ പാർലമെന്റിൽ എതിർത്തിരുന്നു. യു.എൻ ചാർട്ടറിന്‍റെ ലംഘനമായതിനാലാണ് താൻ യുക്രെയ്ൻ വിഷയത്തിലെ നിലപാടിനെ എതിർത്തത്.
അതിർത്തി കടന്ന ഒരു രാജ്യത്തിന്റെ പരമാധികാരം ഇല്ലാതാക്കുന്ന ആക്രമണം നടത്തുന്ന റഷ്യയെ എതിർക്കണമെന്നായിരുന്നു തന്റെ നിലപാട്. ഒരുപക്ഷം ഏകപക്ഷീയമായാണ് യുദ്ധത്തിൽ ഏർപ്പെട്ടത്. അതിനാലാണ് അവരെ എതിർക്കണമെന്ന് പറഞ്ഞത്. എന്നാൽ, തിരിഞ്ഞ് നോക്കുമ്പോൾ ഇക്കാര്യത്തിൽ ഇന്ത്യയുടെ നയമാണ് ശരിയെന്ന് തോന്നുന്നു. ഈ നയം മൂലമാണ് ഒരാഴ്ചക്കിടെ യുക്രെയ്ൻ, റഷ്യൻ പ്രസിഡന്റുമാരെ ആശ്ലേഷണം ചെയ്യാൻ മോദിക്ക് സാധിച്ചതെന്നും തരൂർ കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എസ് സന്ദർശനത്തെ ഏറെ പോസിറ്റീവ് ആയാണ് കാണുന്നതെന്ന് ശശി തരൂർ നേരത്തെ വ്യക്തമാക്കിയിരുന്നു. മോദിയുടെ അമേരിക്കൻ സന്ദർശനം പ്രതീക്ഷ നൽകുന്നതാണെന്നാണ് ശശി തരൂർ പറഞ്ഞത്. ഉഭയകക്ഷി ചർച്ചയിൽ പ്രധാന വിഷയങ്ങൾ ഉന്നയിക്കാനായെന്നും തരൂർ പറഞ്ഞു.
അതേസമയം, മോദിയുടെ യു.എസ് സന്ദർശനത്തിന്‍റെ ഫലപ്രാപ്തിയിൽ കോൺഗ്രസ് സംശയം ഉന്നയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.