ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ കണിച്ചുകുളങ്ങരയിലെ വസതിയിലെത്തി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കൂടിക്കാഴ്ച നടത്തി. ഇതിനുശേഷം മാധ്യമപ്രവർത്തകരോട് പ്രതികരിച്ച വെള്ളാപ്പള്ളി, രാജീവ് ചന്ദ്രശേഖർ ശുദ്ധനായ രാഷ്ട്രീയക്കാരനാണെന്ന് പറഞ്ഞു. രാഷ്ട്രീയക്കാരുടെ വളവ് തിരിവുകൾ അദ്ദേഹത്തിന് അറിയില്ല. പ്രത്യേകിച്ച് കാര്യങ്ങളൊന്നും പറഞ്ഞില്ല. സത്യസന്ധനായ കച്ചവടക്കാരനാണ്. അദ്ദേഹത്തിന്‍റെ വിശ്വാസം അദ്ദേഹത്തെയും എന്‍റെ വിശ്വാസം എന്നെയും രക്ഷിക്കട്ടെയെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഇത് രാഷ്ട്രീയ സന്ദർശനമല്ലെന്നായിരുന്നു രാജീവ് ചന്ദ്രശേഖരന്‍റെ പ്രതികരണം. വെള്ളാപ്പള്ളിയുമായി കാലങ്ങളായി ബന്ധമുണ്ട്. സന്ദർശനശേഷം വലിയ ഊർജത്തോടെയാണ് താൻ മടങ്ങുന്നത്. ഈഴവ വോട്ട് ബി.ജെ.പിക്ക് ലഭിക്കുന്നത് ചോർച്ചയിലൂടെയല്ല. പുതിയ കാലത്ത് ജനങ്ങളെ സേവിക്കാനും ജീവിതത്തിൽ വ്യത്യാസം കൊണ്ടുവരാനും കഴിയുന്ന നല്ല പാർട്ടിക്ക് ആളുകൾ വോട്ടു ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഉച്ചഭക്ഷണം വെള്ളാപ്പള്ളിയുടെ വസതിയിൽനിന്ന് കഴിച്ച രാജീവ് ചന്ദ്രശേഖർ മറ്റ് ബി.ജെ.പി നേതാക്കളെ ഒഴിവാക്കിയാണ് എത്തിയത്. കൂടിക്കാഴ്ചയിൽ ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയുമുണ്ടായിരുന്നു. എൻ.ഡി.എയിൽനിന്ന് ബി.ഡി.ജെ.എസിന് കൃത്യമായ പ്രാതിനിധ്യം കിട്ടുന്നില്ലെന്ന് പരാതിയും ഉന്നയിച്ചതായാണ് വിവരം.
പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തെത്തി ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുമായും രാജീവ് ചന്ദ്രശേഖർ കൂടിക്കാഴ്ച നടത്തി. എൻഎസ്എസ് ജനറൽ സെക്രട്ടറിയുടെ അനുഗ്രഹം വാങ്ങിയതായും വികസിത ഭാരതം എന്ന ലക്ഷ്യത്തിനായുള്ള പ്രവർത്തനങ്ങൾക്ക് അദ്ദേഹത്തിൻറെ പിന്തുണ തേടിയതായും കൂടിക്കാഴ്ചക്ക് ശേഷം രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
വഖഫ് ബിൽ ലോക്സഭയിൽ പാസായതോടെ, കോൺഗ്രസിൻറെ പ്രീണന രാഷ്‌ട്രീയമാണ് പുറത്തുവന്നതെന്നും മുനമ്പത്തെ ജനങ്ങളുടെ പ്രശ്നത്തിന് പരിഹാരമാണ് വഖഫ് ബില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ബിൽ ജനങ്ങൾക്കെതിരാണെന്ന തെറ്റായ പ്രചാരണമാണ് പ്രതിപക്ഷ പാർട്ടികൾ നടത്തുന്നത്. ഇത് കോൺഗ്രസിൻറെ നുണയാണെന്ന് ലോക്സഭയിലെ സംവാദം കണ്ട ജനങ്ങൾക്ക് മനസിലായെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.