പുത്തുമല (വയനാട്): രണ്ടുകൊല്ലങ്ങൾക്കപ്പുറം ഒരുമിച്ച് ജീവിച്ച അവർക്കരികിലേക്ക് അതിജീവിതർ വീണ്ടും ചെന്നു. വിങ്ങുന്ന മനസ്സോടെ അവർ പറഞ്ഞു...‘ഞങ്ങൾക്ക് നിങ്ങൾ മരിച്ചിട്ടില്ലല്ലോ...’. 2024 ജൂലൈ 30നുണ്ടായ ഉരുൾദുരന്തത്തിൽ മരിച്ച മുണ്ടക്കൈയിലെയും ചൂരൽമലയിലെയും നിരവധിയാളുകളെ അടക്കിയ പുത്തുമലയിലെ ഹൃദയഭൂമി ശ്മശാനമാണ് വീണ്ടും ആ സമാഗമത്തിന് വേദിയായത്.
ഉരുളിന്റെ ഓർമകൾ മറക്കാനാണ് അതിജീവിതർ ആഗ്രഹിക്കുന്നതെങ്കിലും മരിച്ചവരെ അവർ ഇന്നും ഹൃദയത്തോട് ചേർക്കുകയാണ്. രണ്ടാം വാർഷികദിനമായ വ്യാഴാഴ്ച രാവിലെയോടെ തന്നെ അതിജീവിതർ ഹൃദയഭൂമിയിലെത്തിയിരുന്നു.
മരിച്ചവരുടെ മക്കളും മാതാപിതാക്കളും കൂട്ടുകാരുമൊക്കെ പൂക്കളും പ്രാർഥനകളാലുമെത്തി. നാട്ടുകാരും ജനപ്രതിനിധികളും രാഷ്ട്രീയ-മത-സാമുഹിക നേതാക്കളും ആ ഭൂമിയില്‍ ഒത്തുകൂടി. മേപ്പാടി പഞ്ചായത്തിന്റെയും ജില്ല ഭരണകൂടത്തിന്റെയും ആഭിമുഖ്യത്തില്‍ പുഷ്പാര്‍ച്ചനയും സര്‍വമത പ്രാർഥനയും അനുസ്മരണ യോഗവും നടന്നു.
റവന്യൂ മന്ത്രി എ.പി. അനില്‍കുമാര്‍, കൃഷിമന്ത്രി അഡ്വ. ടി. സിദ്ദീഖ് എന്നിവര്‍ നേതൃത്വം നൽകി. സര്‍വമത പ്രാർഥനയോടെയായിരുന്നു അനുസ്മരണ പരിപാടികളുടെ തുടക്കം. ചൂരല്‍മല സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച് വികാരി ഫാ. ജിജോ, മേപ്പാടി മാരിയമ്മന്‍ ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ അഡ്വ. ബബിത, ഡോ. യൂസഫ് നദ്‌വി എന്നിവര്‍ പ്രർഥനകള്‍ക്ക് നേതൃത്വം നല്‍കി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അനുസ്മരണ യോഗത്തില്‍ ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ, ജില്ല കലക്ടര്‍ ഡി.ആര്‍. മേഘശ്രീ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ, മുന്‍ എം.എല്‍.എ സി.കെ. ശശീന്ദ്രന്‍ തുടങ്ങിയവർ പങ്കെടുത്തു.
മുസ്‍ലിം ലീഗിന്റെ നേതൃത്വത്തിൽ മേപ്പാടി പഞ്ചായത്ത് ലൈബ്രറി ഹാളിൽ നടത്തിയ പ്രാർഥനാസംഗമത്തിന് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.