പിണറായി വിജയൻ
കൊച്ചി: മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന വൈകൃതമാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും രാഷ്ട്രീയത്തിൽ നിന്ന് തന്നെ ഇയാളെ മാറ്റിനിർത്തുകയാണ് വേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുരംഗത്ത് നിന്ന് തന്നെ മാറ്റിനിർത്തപ്പെടേണ്ട ആളാണ് അയാൾ. രാഹുലിനെതിരെ ഫലപ്രദമായ അന്വേഷണം പൊലീസ് നടത്തുകയാണ്. വൈകാതെ തന്നെ രാഹുൽ പൊലീസ് പിടിയിലാവുമെന്നും പിണറായി വിജയൻ പറഞ്ഞു.
ബലാത്സംഗ കുറ്റത്തിന് ജയിലിൽ കിടന്ന എത്ര എം.എൽ.എമാരെ കോൺഗ്രസ് പുറത്താക്കി. ഇത്തരം കേസുകളിൽ പ്രതികളായ എം.എൽ.എമാർ ഇപ്പോഴും കോൺഗ്രസിൽ തുടരുന്നുണ്ടല്ലോയെന്നും പിണറായി ചോദിച്ചു. രാഹുലിനെ കുറിച്ച് അഭിപ്രായം പറഞ്ഞാൽ സൈബർ വെട്ടുകിളിക്കൂട്ടം ആക്രമണം നടത്തുന്ന സ്ഥിതിയാണ് ഉള്ളതെന്നും ഭാവിയുടെ വാഗ്ദാനമായാണ് കോൺഗ്രസ് രാഹുലിനെ അവതരിപ്പിപച്ചതെന്നും പിണറായി പറഞ്ഞു. എല്ലാം അറിഞ്ഞിട്ടും രാഹുലിന് സംരക്ഷിത കവചമൊരുക്കുകയാണ് കോൺഗ്രസ് നേതാക്കൾ ചെയ്തതെന്നും പിണറായി ആരോപിച്ചു.
പി.എം ശ്രീയുമായി ബന്ധപ്പെട്ട് കടമനിറവേറ്റുക മാത്രമാണ് ജോൺ ബ്രിട്ടാസ് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് വേണ്ടി ഇടപെടുകയാണ് അദ്ദേഹം ചെയ്തത്. നിലവിലുള്ള എം.പിമാരുടെ ഇടപെടലെല്ലാം മികച്ചതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമല സ്വർണ്ണപ്പാളി മോഷണം കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ താൻ അഭിപ്രായം പറയുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇ.ഡി നോട്ടീസ് വരുന്നത് സാധാരണകാര്യമാണ്. എന്നാൽ, കിഫ്ബിയുമായി ബന്ധപ്പെട്ട് നോട്ടീസ് വന്നത് പരിഹാസ്യമായിപ്പോയി. ജയകുമാറിനെ ദേവസ്വം ബോർഡ് പ്രസിഡന്റാക്കിയത് സംസ്ഥാന സർക്കാറിന്റെ തീരുമാനമാണ്. അയ്യപ്പ ഭക്തരെല്ലാം പൊതുവിൽ ജയകുമാറിനെ അംഗീകരിക്കുന്ന സാഹചര്യമാണ് ഉള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.