ദിലീപിന് നീതി കിട്ടിയതിൽ സന്തോഷമെന്ന് രാഹുൽ ഈശ്വർ; ‘11 ദിവസമായി കസ്റ്റഡിയിലാണ്, ഒന്നാലോചിച്ച് നോക്കൂ...’

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ ദിലീപിന് നീതി കിട്ടിയതിൽ സന്തോഷമുണ്ടെന്ന് റിമാൻഡിൽ കഴിയുന്ന രാഹുൽ ഈശ്വർ. കസ്റ്റഡിയിൽ വാങ്ങാനായി കോടതിയിൽ ഹാജരാക്കുന്നതിന് മുമ്പ് വൈദ്യ പരിശോധനക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴായിരുന്നു പ്രതികരണം.

ദിലീപിന് നീതി കിട്ടിയതിൽ സന്തോഷം. സന്തോഷമല്ലേ വേണ്ടത്. മാധ്യമങ്ങളെ കുറ്റം പറയുകയല്ല. നിങ്ങൾ ഞങ്ങളോടൊപ്പം നിൽക്കണം. 11 ദിവസമായി കസ്റ്റഡിയിലാണ്. ഒന്നാലോചിച്ച് നോക്കൂ... സ്റ്റേഷൻ ജാമ്യം തരേണ്ട കേസാണിത്. മാധ്യമങ്ങളോട് വിജയഭേരി മുഴക്കുകയല്ല. പക്ഷേ, ദയവായി ഞങ്ങളെ പോലെ ഉള്ളവർ കള്ളക്കേസിൽ കുടുക്കപ്പെടുമ്പോൾ സപ്പോർട്ട് ചെയ്യണം. കിഡ്നിക്ക് പ്രശ്നമാവുമെന്ന് ഡോക്ടർ പറഞ്ഞപ്പോഴാണ് നിരാഹാരം അവസാനിപ്പിച്ചത്. നാലുദിവസം വെള്ളമില്ലാതെയും അഞ്ചുദിവസം ആഹാരമില്ലാതെയും കഴിഞ്ഞു’ -രാഹുൽ ഈശ്വർ പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരെ പരാതി നൽകിയ അതിജീവിതയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ച കേസിലാണ് രാഹുൽ ജയിലിൽ കഴിയുന്നത്. നേരത്തെ കോടതി ജാമ്യം നിഷേധിച്ചതിനു പിന്നാലെ രാഹുൽ ഈശ്വർ ജയിലിലെ നിരാഹാരം അവസാനിപ്പിച്ചിരുന്നു. നിരാഹാരം പൊലീസിനെ സമ്മർദത്തിലാക്കാനാണെന്നും അനുവദിച്ചാൽ മറ്റ് തടവുകാരും ഇത് ആവർത്തിക്കുമെന്നും കോടതി പറഞ്ഞിരുന്നു. അന്വേഷണത്തോട് സഹകരിക്കാത്ത ഒരു വ്യക്തിക്ക് ജാമ്യം നൽകുന്നത് നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്നതിന് തുല്യമാണ് എന്ന നിരീക്ഷണത്തോടെയാണ് തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (നാല്) ജാമ്യം തള്ളിയത്.

രണ്ടാം തവണയാണ് രാഹുലിന്‍റെ ജാമ്യം തള്ളിയത്. കഴിഞ്ഞദിവസം കേസില്‍ ജില്ല പ്രിന്‍സിപ്പൽ സെഷന്‍സ് കോടതിയില്‍ ഒരു അഭിഭാഷകനെ കൊണ്ടും അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ മറ്റൊരു അഭിഭാഷകനെ കൊണ്ടും ജാമ്യ ഹരജി ഫയല്‍ ചെയ്തത് ശനിയാഴ്ച പരിഹരിക്കുകയും കോടതിയിൽ ക്ഷമ ചോദിക്കുകയും ചെയ്തു.

പരാതിക്കാരിയായ യുവതിയെ അധിക്ഷേപിച്ചിട്ടില്ലെന്ന രാഹുൽ ഈശ്വറിന്റെ വാദം നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി. ജാമ്യത്തിൽ വിട്ടാൽ കുറ്റം ആവര്‍ത്തിക്കും. പ്രോസിക്യൂഷൻ വാദത്തിൽ കഴമ്പുണ്ട്. കസ്റ്റഡിയിൽ കഴിയുമ്പോഴും രാഹുൽ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു. അതിജീവിതയെ സംബന്ധിക്കുന്ന വിഡിയോയോ ഫോട്ടോയോ ഉണ്ടെങ്കില്‍ അത് മാറ്റാന്‍ തയാറാണെന്ന് രാഹുലിന്‍റെ അഭിഭാഷകൻ അറിയിച്ചു.

പൊലീസ് ആവശ്യപ്പെട്ട രേഖകള്‍ എല്ലാം കണ്ടെത്തിയതിനാല്‍ ജാമ്യം അനുവദിക്കണമെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ ആവശ്യം. ജാമ്യഹരജി പോലും നിയമവിരുദ്ധമായ സാഹചര്യത്തില്‍ പരിഗണിക്കരുതെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. അന്വേഷണവുമായി പ്രതി ഒരു തരത്തിലും സഹകരിക്കുന്നില്ല. കണ്ടെടുത്ത ലാപ് ടോപ്പിന്റെ പാസ് വേഡ് നല്‍കാന്‍ കൂട്ടാക്കിയില്ല. ഇത് അന്വേഷണത്തെ സാരമായി ബാധിക്കുന്നതായും പ്രോസിക്യൂഷന്‍ അറിയിച്ചു. തുടർന്നാണ് ഹരജി തള്ളിയത്. പ്രോസിക്യൂഷനുവേണ്ടി എ.പി.പി. അരുൺ ഹാജരായി.

Tags:    
News Summary - Rahul Easwar about dileep acquittal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.