കിളിമാനൂർ: മുൻ റേഡിയോ ജോക്കിയും മിമിക്രി താരവുമായ മടവൂർ രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ എൻജിനീയറിങ് വിദ്യാർഥി അറസ്റ്റിൽ. ഓച്ചിറ മേമന വലിയകുളങ്ങര എം.എ കോർട്ടിൽ യാസീൻ ആണ് (23) അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി.
കേസിലെ മുഖ്യപ്രതികളായ അലിഭായി എന്ന മുഹമ്മദ് താലിഫ്, അപ്പുണ്ണി എന്നിവർ ഉപയോഗിച്ചിരുന്ന കാർ ബംഗളൂരുവിൽനിന്ന് അടൂരിലെത്തിച്ചത് യാസീനായിരുന്നു. കൊലക്കു ശേഷം മടവൂരിൽ പ്രതികൾ രക്ഷപ്പെട്ട കാറായിരുന്നു ഇത്. മടവൂരിലെ സി.സി ടി.വിയിൽനിന്ന് കാറിെൻറ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചതോടെയാണ് കാർ ഉപേക്ഷിച്ച് യാസീൻ ചെന്നൈയിലേക്ക് കടന്നത്.
സുഹൃത്തിെൻറ എ.ടി.എം കാർഡ് തരപ്പെടുത്തി പ്രതികൾക്ക് പണമിടപാട് നടത്താൻ സഹായിച്ചതും മറ്റൊരു പ്രതിയെ ചെന്നൈയിൽ കൊണ്ടുപോയി താമസിപ്പിച്ചതും യാസീനായിരുന്നു. തുടർന്ന് ബംഗളൂരുവിലും ചെന്നൈയിലുമായി ഒളിവിൽ കഴിഞ്ഞിരുന്ന യാസീനെ സൈബർ സെല്ലിെൻറ സഹായത്തോടെയാണ് ശനിയാഴ്ച പൊലീസ് സാഹസികമായി ചെന്നൈയിൽനിന്ന് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
എന്നാൽ, യാസീനൊപ്പം പിടികൂടിയ മറ്റൊരു എൻജിനീയറിങ് വിദ്യാർഥിക്ക് കേസുമായി ബന്ധമില്ലെന്ന നിഗമനത്തിലാണ് പൊലീസ്. കൊലപാതകം ആസൂത്രണം ചെയ്െതന്ന് സംശയിക്കുന്ന അലിഭായി കൊല്ലത്തു വരുന്നതിനു മുമ്പ് ബംഗളൂരുവിൽ എൻജിനീയറിങ് കോളജിലെത്തി യാസീനെ കണ്ടിരുന്നു. കൊലപാതകത്തിൽ യാസീൻ നേരിട്ട് പങ്കെടുത്തിട്ടില്ലെങ്കിലും ഗൂഢാലോചനയിലും കൊലയാളികളെ സഹായിക്കുന്നതിലും യാസീന് പങ്കുള്ളതായാണ് പൊലീസിെൻറ കണ്ടെത്തൽ.
കൊലയാളികൾക്ക് താമസവും ആയുധങ്ങളും തരപ്പെടുത്തി നൽകിയെന്ന കുറ്റത്തിന് നേരത്തേ കൊല്ലം സ്വദേശി സനുവിനെ (33) അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. അതേസമയം, കേസിൽ മുഖ്യപ്രതികളിലൊരാളായ ‘സ്ഫടികം’ എന്ന സ്വാതിയെ പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. രഹസ്യകേന്ദ്രത്തിൽ എത്തിച്ച് ചോദ്യം ചെയ്തുവരുന്ന ഇയാളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. സ്ഫടികത്തെ കൂടാതെ പത്തോളം പേർ ഇപ്പോഴും പൊലീസ് കസ്റ്റഡിയിലുണ്ട്.
ഖത്തറിലെ ബിസിനസുകാരനായ ഓച്ചിറ സ്വദേശിയുടെ ക്വട്ടേഷനാണ് കൊലപാതകത്തിന് പിന്നിലെന്ന ഉറച്ച വിശ്വാസത്തിൽതന്നെയാണ് ഇപ്പോഴും പൊലീസ്. രാജേഷ് വധത്തിൽ തനിക്ക് ബന്ധമില്ലെന്ന ഖത്തർ വ്യവസായി സത്താറിെൻറ വെളിപ്പെടുത്തൽ അന്വേഷണസംഘം മുഖവിലയ്ക്കെടുത്തിട്ടില്ല. സത്താറിനോ പൊലീസ് സംശയിക്കുന്ന അലിഭായിക്കോ സംഭവത്തിൽ പങ്കുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്ന സത്താറിെൻറ മുൻ ഭാര്യയുടെ വെളിപ്പെടുത്തലും പൊലീസ് തള്ളിക്കളഞ്ഞിട്ടുണ്ട്. തിരുവനന്തപുരം റൂറൽ എസ്.പി യുടെ നേതൃത്വത്തിൽ അഞ്ച് പ്രത്യേക സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.