മലപ്പുറം: പിണറായിസത്തിനെതിരായ വോട്ടുകളാണ് താൻ പിടിച്ചതെന്ന് പി.വി അൻവർ. എൽ.ഡി.എഫിൽ നിന്നാണ് തനിക്ക് വോട്ടുകൾ ലഭിച്ചതെന്നും അൻവർ പറഞ്ഞു. പതിനായത്തിലേറെ വോട്ടുകൾ പിടിച്ചതിന് പിന്നാലെയാണ് അൻവറിന്റെ പ്രതികരണം. തെരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റം ഉണ്ടാക്കിയതിന് പിന്നാലെ അൻവറിന്റെ വീട്ടിൽ ആഘോഷവും തുടങ്ങി.
സ്വതന്ത്രസ്ഥാനാർഥിയായാണ് പി.വിൻ അൻവർ നിലമ്പൂർ നിയമസഭ മണ്ഡലത്തിൽ മത്സരിച്ചത്. തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായി അൻവർ മത്സരിക്കുമെന്നായിരുന്നു റിപ്പോർട്ടുകളെങ്കിലും അവസാന നിമിഷം പാർട്ടി ചിഹ്നം ലഭിച്ചില്ല. ഒടുവിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് അൻവർ വലിയ നേട്ടം ഉണ്ടാക്കുകയായിരുന്നു.
വോട്ടെണ്ണലിന്റെ തുടക്കം മുതൽ തന്നെ പി.വി അൻവർ നിർണായക സ്വാധീനം ചെലുത്തിയിരുന്നു. ആദ്യഘട്ടത്തിൽ യു.ഡി.എഫിനെ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കുന്നതിൽ നിന്ന് പി.വി അൻവർ തടയുകയായിരുന്നു. നാലാം റൗണ്ട് വോട്ടെണ്ണൽ പിന്നിട്ടതോടെ എൽ.ഡി.എഫിന്റെ വോട്ടുകൾ അൻവർ പിടിക്കുന്ന കാഴ്ചയാണ് കണ്ടത്.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എട്ടായിരത്തിലേറെ വോട്ടുകൾക്കാണ് നിലവിൽ ആര്യാടൻ ഷൗക്കത്ത് മുന്നേറുന്നത്. പി.വി അൻവർ 12,000ത്തിലേറെ വോട്ടുകൾ നേടിയിട്ടുണ്ട്. എൻ.ഡി.എയുടെ മോഹൻ ജോർജിന് 5,000 വോട്ടുകൾ മാത്രമാണ് നിലവിൽ പിടിക്കാൻ കഴിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.