ആലുവ: നടിയെ തട്ടിക്കൊണ്ടുപോയി അപമാനിച്ച കേസിലെ മുഖ്യപ്രതികളെ എട്ടുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പള്‍സര്‍ സുനി, വിജീഷ് എന്നിവരെയാണ് ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് (രണ്ട്) ജോണ്‍ വര്‍ഗീസ് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. മാര്‍ച്ച് അഞ്ചുവരെയാണ് കസ്റ്റഡി.
പത്തുദിവസം പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ച അന്വേഷണസംഘം അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, അപേക്ഷ നല്‍കാന്‍ വൈകിയതിനാല്‍ റിമാന്‍ഡ് ചെയ്ത് കാക്കനാട് ജില്ല ജയിലിലേക്ക് വിടുകയായിരുന്നു. ശനിയാഴ്ച അപേക്ഷ പരിഗണിച്ച കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ട പ്രതികളെ പിന്നീട് ആലുവ പൊലീസ് ക്ളബിലേക്ക് മാറ്റി. ഇവിടെ വീണ്ടും ചോദ്യംചെയ്യല്‍ ആരംഭിച്ചു. വരും ദിവസങ്ങളില്‍ സുനിയെയും വിജീഷിനെയും വിശദമായി ചോദ്യംചെയ്യും.
പ്രതികളെ കസ്റ്റഡിയില്‍ നല്‍കണമെന്ന അപേക്ഷയില്‍ പൊലീസ് പ്രധാനമായും ഉന്നയിച്ചത് ഗൂഢാലോചന അന്വേഷിക്കണമെന്ന കാര്യമാണ്. കുറ്റകൃത്യം സംബന്ധിച്ച് മറ്റാരെങ്കിലുമായി ഗൂഢാലോചന നടത്തിയിട്ടുണ്ടെങ്കില്‍ അവയുംകൂടി അന്വേഷിക്കാന്‍ പ്രതികളെ വിട്ടുതരണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടത്.
കസ്റ്റഡിയിലെടുത്തവരെ നുണപരിശോധനക്ക് വിധേയമാക്കാനുള്ള നീക്കവും പൊലീസ് നടത്തിയേക്കും. നിലവിലെ എഫ്.ഐ.ആര്‍ പ്രകാരം പള്‍സര്‍ സുനി അഞ്ചാം പ്രതിയും വിജീഷ് ആറാം പ്രതിയുമാണ്. നടിയെ കൊണ്ടുവന്ന കാറിന്‍െറ ഡ്രൈവര്‍ മാര്‍ട്ടിനെയാണ് ഒന്നാം പ്രതിയായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, ഇത് കേവലം നടപടിക്രമം മാത്രമാണെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നത്. തുടരന്വേഷണത്തില്‍ ഇതിന് മാറ്റം വരാനിടയുണ്ട്. നടിയെ ഉപദ്രവിക്കുന്ന രംഗം പകര്‍ത്തിയ മൊബൈല്‍ ഫോണ്‍, മെമ്മറി കാര്‍ഡ് എന്നിവ കണ്ടത്തെുക, പ്രതികള്‍ ഒളിവില്‍ കഴിഞ്ഞ താവളങ്ങളില്‍ പരിശോധന നടത്തുക തുടങ്ങിയ കാര്യങ്ങളും കസ്റ്റഡി കാലയളവില്‍ നടക്കേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.