ജി. സുധാകരൻ
ആലപ്പുഴ: പാർട്ടിയുമായി അകന്നു നിൽക്കുന്ന ജി. സുധാകരനെ അനുനയിപ്പിക്കാനുള്ള അവസാന ശ്രമവുമായി സി.പി.എം. സുധാകരനെ മുഖ്യമന്ത്രി ഫോണിൽ വിളിച്ച് സംസാരിച്ചെന്നാണ് വിവരം. മാത്രമല്ല, സുധാകരനെ കാണാൻ ആലപ്പുഴയിലെ പാർട്ടി നേതാക്കൾ അദ്ദേഹത്തിന്‍റെ വീട്ടിൽ എത്തിയിരുന്നു. സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ, മുതിർന്ന നേതാവ് സി.എസ്. സുജാത ഉൾപ്പെടെയുള്ള ജില്ല സെക്രട്ടറിയറ്റ് അംഗങ്ങളാണ് സുധാകരന്‍റെ വീട്ടിൽ എത്തിയത്.
നേതാക്കൾ അര മണിക്കൂറോളം ജി. സുധാകരനുമായി കൂടിക്കാഴ്ച നടത്തി. സുധാകരൻ ആലപ്പുഴയിലെ മാധ്യമപ്രവർത്തകരെ ഉൾകൊള്ളിച്ചു കൊണ്ട് ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പ് തുടങ്ങിയിരുന്നു. നാളെ മാധ്യമങ്ങളെ കാണുമെന്നും അറിയിച്ചിട്ടുണ്ട്. പാര്‍ട്ടി മെമ്പർഷിപ്പ് പുതുക്കില്ല എന്ന് അറിയിച്ച സുധാകരൻ അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ആലപ്പുഴയിലെ പാർട്ടി നേതാക്കാൾ അനുനയ ശ്രമവുമായി എത്തിയത്.
വീണു പരിക്കേറ്റ് വിശ്രമത്തിലായതിനാൽ ആലപ്പുഴ പറവൂരിലെ വസതിയിലാണ് വ്യാഴാഴ്ച രാവിലെ വാർത്തസമ്മേളനം നടത്തുക. സുധാകരൻ സ്വതന്ത്രനായി മത്സരിച്ചാൽ ആലപ്പുഴയിലെ സി.പി.എമ്മിന് കനത്ത തിരിച്ചടിയുണ്ടാകും. അതുകൊണ്ടുതന്നെ ജി. സുധാകരനെ പിന്തുണക്കുമെന്ന് യു.ഡി.എഫ് ഉന്നതനേതാക്കൾ ഉറപ്പുനൽകിയിട്ടുണ്ട്.
നീണ്ടകാലം ആലപ്പുഴയിലെ സി.പി.എമ്മിനെ നിയന്ത്രിച്ചിരുന്ന ജി. സുധാകരൻ അച്ചടക്കനടപടിയും പിന്നാലെ അവഗണനകളും ഏറ്റുവാങ്ങിയത് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് മുതലാണ്. പാർട്ടി വ്യവസ്ഥപ്രകാരം കഴിഞ്ഞ തവണ നിയമസഭ സീറ്റ് നിഷേധിച്ചതിന് പിന്നാലെ 75 വയസ്സ് പ്രായപരിധിയുടെ പേരിൽ സംസ്ഥാന കമ്മിറ്റിയിൽനിന്ന് ഒഴിവാക്കി ജില്ല കമ്മിറ്റി ഓഫിസ് ബ്രാഞ്ചിലാണ് ഉൾപ്പെടുത്തിയത്.
ഇതിനിടെയാണ് അമ്പലപ്പുഴ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിലെ വീഴ്ചയുടെ പേരിൽ പാർട്ടി പരസ്യമായി ശാസിച്ചത്. ഇതോടെയാണ് ഏറ്റുമുട്ടലുകളുടെ തുടക്കം. എച്ച്. സലാം എം.എൽ.എയുടെ പരാതിയിലാണ് സുധാകരൻ പാർട്ടി നടപടി നേരിട്ടത്. അന്നു മുതൽ തുടങ്ങിയ അവഗണനക്കെതിരെ പ്രതികരിച്ചപ്പോൾ സൈബറിടങ്ങളിലടക്കം വലിയ അപമാനമാണ് നേരിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.