കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ദമ്പതികളുടെ മൃതദേഹങ്ങൾ കൊണ്ടുവന്ന ആംബുലൻസ് നാട്ടുകാർ തടയുന്നു
ആറളം(കണ്ണൂർ): ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിയരച്ച സംഭവത്തിൽ ആറളം ഫാമിൽ അണപൊട്ടി പ്രതിഷേധം. വനംമന്ത്രി നേരിട്ടെത്താത്തതിനെ തുടർന്ന് മൃതദേഹവുമായെത്തിയ ആംബുലൻസ് നാലരമണിക്കൂർ നാട്ടുകാർ തെരുവിൽ തടഞ്ഞു. ഞായറാഴ്ച വൈകീട്ട് കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട വെള്ളി-ലീല ദമ്പതികളുടെ മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നും എത്തിയതോടെയാണ് പ്രദേശവാസികൾ പ്രതിഷേധവുമായി രണ്ടാം ദിവസവും രംഗത്തെത്തിയത്.
രാത്രി ഏഴോടെ വനംമന്ത്രി എ.കെ ശശീന്ദ്രൻ നേരിട്ട് ആറളത്തെത്തി ചർച്ച നടത്തിയതോടെയാണ് സമരക്കാർ പിന്മാറി ആംബുലൻസ് വീട്ടിലേക്കെടുത്തത്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ഉച്ചക്ക് രണ്ടരയോടെയാണ് മൃതദേഹങ്ങൾ വഹിച്ച ആംബുലൻസ് ആറളം 13ാം ബ്ലോക്കിലെത്തിയത്. വനം മന്ത്രിയടക്കമുള്ളവർ ഇവിടെയെത്തി നേരിട്ട് ചർച്ച നടത്തണമെന്നായിരുന്നു പ്രദേശവാസികളുടെ ആവശ്യം. ഞായറാഴ്ച രാത്രിയും സ്ഥലത്ത് പ്രതിഷേധവും സംഘർഷവും ഉടലെടുത്തിരുന്നു. കലക്ടർ, വനം മന്ത്രി എന്നിവർ സ്ഥലം സന്ദർശിക്കുമെന്ന ഉറപ്പിന്മേൽ ഏഴു മണിക്കൂർ നീണ്ട പ്രതിഷേധത്തിനൊടുവിലാണ് മൃതദേഹം പരിയാരത്തേക്ക് കൊണ്ടുപോയത്. പിന്നീട് ഉച്ചക്ക് മന്ത്രി സ്ഥലത്തെത്താത്തത് തങ്ങളോടുള്ള വിവേചനമാണെന്നായിരുന്നു പ്രതിഷേധക്കാരുടെ വാദം.
കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീടുകളിലേക്ക് എത്തിക്കാൻ വാഹനങ്ങൾ കടത്തിവിടാതെ പാതകളിൽ മരത്തടികൾ നിർത്തിയും റോഡിൽ കുത്തിയിരുന്നും നാട്ടുകാർ പ്രതിഷേധിച്ചതോടെ പൊലീസ് ബലപ്രയോഗത്തിലൂടെ പിന്തിരിപ്പിക്കാൻ നടത്തിയ ശ്രമവും വിഫലമായി. അതിരോഷാകുലരായാണ് പുനരധിവാസ കുടുംബങ്ങൾ പെരുമാറിയത്. കാട്ടാനകൾക്ക് കൊല്ലാനായി തങ്ങളെ വിട്ട് നൽകിയതിലുള്ള പ്രതിഷേധമാണിതെന്ന് മരണപ്പെട്ടവരുടെ ബന്ധുക്കൾ പറഞ്ഞു.
കെ. സുധാകരൻ എം.പി, സജീവ് ജോസഫ് എം.എൽ.എ, സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ, എം. പ്രകാശൻ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ എന്നിവരെയും തടഞ്ഞു. നാട്ടുകാരെ പൊലീസ് ബലംപ്രയോഗിച്ച് നീക്കാൻ നടത്തിയ ശ്രമം നേരിയ സംഘർഷത്തിന് കാരണമായി. ഇതിനിടെ ആറളം ഫാമിലെ വനാതിർത്തിയിൽ തീയണക്കാൻ അഗ്നിരക്ഷാ സേന എത്തിയെങ്കിലും നാട്ടുകാർ പ്രവേശിപ്പിച്ചില്ല. റോഡിൽ കല്ലും തടിയും വെച്ച് ഗതാഗതം തടഞ്ഞു. വന്യജീവി ആക്രമണം പലതവണ സംഭവിച്ചിട്ടും വനംവകുപ്പ് ഉദ്യോഗസ്ഥർ തിരിഞ്ഞുനോക്കാത്തതിൽ പ്രതിഷേധിച്ചാണ് നാട്ടുകാരുടെ നടപടി. ഇതിനിടെ ആറളത്തേക്ക് വരുകയായിരുന്ന മന്ത്രിയെ എടൂരിൽ യൂത്ത് കോൺഗ്രസ് കരിങ്കൊടി കാട്ടി പ്രതിഷേധം അറിയിച്ചു. ദമ്പതികൾ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് യു.ഡി.എഫ്, ബി.ജെ.പി നേതൃത്വത്തിൽ നടത്തിയ ഹർത്താൽ പൂർണമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.