അർജുൻ ആയങ്കി
തൃശൂർ: സംസ്ഥാന പൊലീസ് സേനയെയും ആഭ്യന്തര വകുപ്പിനെയും വെല്ലുവിളിച്ച അർജുൻ ആയങ്കി കേസ് നടത്താൻ പണമില്ലെന്നും ഗൂഗ്‌ൾ പേയിലൂടെ സഹായിക്കണമെന്നും അഭ്യർഥിച്ച് രംഗത്ത്. സമൂഹ മാധ്യമമായ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച സ്റ്റോറിയിലൂടെയാണ് സഹായം അഭ്യർഥിച്ച് ഗൂഗ്‌ൾ പേ ക്യു.ആർ കോഡ് പങ്കുവെച്ചിരിക്കുന്നത്. കേസ് നടത്താനുള്ള ഫണ്ടിലേക്ക് ഉദാരമായി സംഭാവന ചെയ്തും കൂടി പിന്തുണക്കുക എന്നും സ്റ്റോറിയിൽ പങ്കുവെച്ചിട്ടുണ്ട്.
വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് ഞാനിരിക്കുന്നു എന്നാണ് അർജുൻ ആയങ്കി സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ടിരുന്നത്. എന്നാൽ, അർജുൻ ആയങ്കി കാറിൽ പാലിയേക്കര ടോൾ പ്ലാസ കടക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടിരുന്നു. സഹോദരൻ അഖിൽ ആയങ്കിയുടെ കൂടെ അർജുൻ സഞ്ചരിച്ച കാർ ടോൾ പ്ലാസ കടക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്.
തുടർന്ന്, സഹോദരൻ അഖിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തൃശൂരിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. കോതമംഗലം ഇൻസ്‌പെക്ടറെ ഭീഷണിപ്പെടുത്തിയ കേസിലാണ് അർജുൻ ആയങ്കിയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് തെരച്ചിൽ നടത്തുന്നത്.
അർജുൻ ആയങ്കിയെ ഒളിവിൽ കഴിയാൻ സഹായിച്ച രണ്ടു കൂട്ടാളികളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മൂവാറ്റുപുഴ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കൂട്ടാളികളെ കസ്റ്റഡിയിലെടുത്തത്. കണ്ണൂർ സ്വദേശികളാണിവർ.
അതേസമയം, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച അർജുൻ ആയങ്കിക്കെതിരെ കേസെടുത്ത് പൊലീസ്. കണ്ണൂർ ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജിന്റെ പരാതിയിൽ കണ്ണൂർ സൈബർ പൊലീസാണ് കേസെടുത്തത്. കഴിഞ്ഞദിവസം അർജുൻ ആയങ്കി നവമാധ്യമ കുറിപ്പിലൂടെയാണ് ചെന്നിത്തലക്കെതിരെ ഭീഷണി മുഴക്കിയത്.
അർജുൻ ആയങ്കിയും സുഹൃത്തുക്കളും പ്രതികളായ കേസുമായി ബന്ധപ്പെട്ടാണ് ആയങ്കി ആഭ്യന്തരമന്ത്രിക്കെതിരെ വെല്ലുവിളി സന്ദേശം കുറിച്ചത്. താൻ വളർന്ന പാർട്ടി വേറെയാണെന്നുംമറ്റും ആയങ്കി കുറിച്ചിരുന്നു. അധിക്ഷേപ പരാമർശങ്ങളും ഇതിലുണ്ടായിരുന്നു. ആഭ്യന്തരമന്ത്രിയെ അപകീർത്തിപ്പെടുത്തുകയും അശ്ലീല വാക്കുകൾ ഉപയോഗിച്ച് വെല്ലുവിളി പ്രസ്താവനയിലൂടെ ഭീഷണിപ്പെടുത്തുകയും ചെയ്ത അർജുൻ ആയങ്കിക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടാണ് മാർട്ടിൻ ജോർജ് കണ്ണൂർ സിറ്റി പൊലീസ് കമീഷണർക്ക് വെള്ളിയാഴ്ചയാണ് പരാതി നൽകിയത്. തുടർന്നാണ് കണ്ണൂർ സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.