കൊച്ചി: മെത്രാപ്പോലീത്തൻ വികാരി പദവിയിൽനിന്ന് മാർ ആൻറണി കരിയിലിനെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം വിശ്വാസികൾ എറണാകുളം ബിഷപ്സ് ഹൗസിന് മുന്നിൽ പ്രതിഷേധിച്ചു. ഏകീകരിച്ച കുർബാനക്രമം എല്ലാ പള്ളിയിലും 28 മുതൽ നടപ്പാക്കണമെന്ന ആവശ്യവും എറണാകുളം-അങ്കമാലി അതിരൂപത സഭാ സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ അവർ മുന്നോട്ടുവെച്ചു.
വിഘടനവാദികളായ വൈദികർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും വിമതപ്രവർത്തനം നയിക്കുന്ന മാർ ആൻറണി കരിയിലിനെ പുറത്താക്കണമെന്നും ആവശ്യപ്പെട്ടു.
സത്യവിശ്വാസികളെ വഴിപിഴപ്പിക്കുന്ന വൈദിക കോമരങ്ങളുടെ കുപ്പായമഴിപ്പിക്കണമെന്നും അതിരൂപതയിൽ അഡ്മിനിസ്ട്രേറ്ററെ നിയമിക്കണമെന്നും തുടങ്ങുന്ന പ്ലക്കാർഡുകൾ ഉയർത്തിയായിരുന്നു പ്രതിഷേധം. ഏകീകരിച്ച കുർബാനക്രമം 28 മുതൽ എല്ലാ പള്ളിയിലും നടപ്പാക്കുമെന്ന നിലപാടിൽ ഉറച്ച് മുന്നോട്ടുപോകുകയാണ് മേജർ ആർച് ബിഷപ് മാർ ജോർജ് ആലഞ്ചേരി. അതേസമയം, ഒരുവിഭാഗം വൈദികർ ഇത് അംഗീകരിക്കില്ലെന്ന നിലപാടിലാണ്.
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിൽ ആരാധനക്രമം അടിച്ചേൽപിക്കാനുള്ള നീക്കം എന്തുവിലകൊടുത്തും തടയുമെന്ന് അതിരൂപത അൽമായ മുന്നേറ്റ പ്രതിനിധി യോഗം പ്രഖ്യാപിച്ചു. ജനാഭിമുഖ കുർബാന അല്ലാതെ മറ്റൊരു രീതിയും നടപ്പാക്കാൻ അനുവദിക്കില്ല. ഏതെങ്കിലും പള്ളിയിൽ അത്തരത്തിൽ കുർബാന അർപ്പിക്കാനുള്ള നീക്കമുണ്ടായാൽ പ്രതിഷേധിക്കും.
ഈ മാസം 28ന് എറണാകുളം ബസിലിക്കയിൽ പുതിയ കുർബാന അർപ്പിക്കാൻ കർദിനാൾ ആലഞ്ചേരി വരാനുള്ള നീക്കം ഉപേക്ഷിക്കണം. ഐക്യരൂപത്തിന് വേണ്ടി അതിരൂപതയിലെയും സിറോ മലബാർ സഭയിലെയും ഐക്യം തകർക്കാൻ നോക്കരുതെന്ന് യോഗം ആവശ്യപ്പെട്ടു. ഐക്യം തകർക്കാനുള്ള സാഹചര്യം ഉണ്ടാകരുതെന്ന് മാർപാപ്പയും വത്തിക്കാെൻറ ഇന്ത്യൻ പ്രതിനിധിയും ആവശ്യപ്പെട്ടിട്ടും കുർബാനക്രമം അടിച്ചേൽപിക്കാനുള്ള തിടുക്കം സഭാ തലവൻ അടക്കമുള്ള മെത്രാന്മാർ നേരിടുന്ന സാമ്പത്തികക്രമക്കേട് അടക്കമുള്ള പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാനാണെന്ന് അൽമായ മുന്നേറ്റം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.