യു.പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്‍റെ സ്ത്രീ വിരുദ്ധ പരാമർശത്തെ വിമർശിച്ച് യു.എ.ഇ രാജകുടുംബാംഗം ശൈഖ ഹിന്ദ് ബിന്ദ് ഫൈസൽ അൽ ഖാസിമി. വർഷങ്ങൾക്ക് മുമ്പ് യോഗി സ്ത്രീകളെക്കുറിച്ച് പ്രകടിപ്പിച്ച അഭിപ്രായ പ്രകടനത്തെക്കുറിച്ച് ഇന്ത്യൻ മാധ്യമത്തിൽ വന്ന വാർത്ത ട്വിറ്ററിൽ പങ്കുവെച്ചുകൊണ്ടാണ് ഷാർജയിലെ അൽ ഖാസിമി കുടുംബാംഗമായ ശൈഖ ഹിന്ദ് ചോദ്യങ്ങൾ ഉന്നയിച്ചത്.
'ആരാണ് ഈ മനുഷ്യൻ, എങ്ങനെയാണ് ഇയാൾക്കിത് പറയാൻ കഴിയുന്നത്, ആരാണ് ഇയാൾക്ക് വോട്ട് ചെയ്തത്' എന്നായിരുന്നു അവർ തന്‍റെ ട്വിറ്ററിൽ കുറിച്ചത്. 'സ്വതന്ത്രരായി ജീവിക്കുന്നതിന് സ്ത്രീകൾ പ്രാപ്തരല്ലെന്നും അവരുടെ ഊർജം നിയന്ത്രിക്കപ്പെടണമെന്നും അല്ലെങ്കിൽ അത് ഉപയോഗശൂന്യവും അപകടകരവും ആകും' എന്നുമായിരുന്നു യോഗി അന്ന് പറഞ്ഞത്. യോഗിയുടെ സ്ത്രീകളെക്കുറിച്ചുള്ള പൊതു അഭിപ്രായം എന്ന തലക്കെട്ടിലാണ് വാർത്ത വന്നത്. നേരത്തെ യു.എ.ഇയിലെ ചില പ്രവാസി ഇന്ത്യക്കാര്‍ നടത്തിയ മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ ഹിന്ദ് അല്‍ ഖാസിമി രംഗത്തു വന്നിരുന്നു.
ഞങ്ങളുടെ രാജ്യത്ത് വന്ന് ഞങ്ങള്‍ക്കെതിരെ സംസാരിക്കുന്നത് ഒരിക്കലും അനുവദിക്കില്ലെന്ന് ഈ രാജകുടുംബാംഗം അന്ന് വര്‍ഗീയ പരാമര്‍ശം നടത്തിയ ഇന്ത്യന്‍ പ്രവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഒരു ഇന്ത്യന്‍ പ്രവാസിയുടെ വിദ്വേഷപരമായ ട്വീറ്റിന്‍റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചുകൊണ്ടായിരുന്നു ഇവരുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.