കോഴിക്കോട്: ആർ.എസ്.എസിനെ നേരിടാൻ അഞ്ചുകൊല്ലം കൂടുമ്പോൾ നടക്കുന്ന തെരഞ്ഞെടുപ്പ് മാത്രം പോരെന്ന് പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ഹിന്ദുത്വ രാഷ്ട്രീയം ശക്തിപ്പെട്ട സാഹചര്യത്തിൽ രാജ്യത്തെ മതനിരപേക്ഷ ശക്തികളെ ഒന്നിപ്പിക്കാൻ സി.പി.എം മുൻകൈയെടുക്കുമെന്നും പാർട്ടി വിളിച്ചു ചേർത്ത ക്ഷണിതാക്കളുടെ യോഗത്തിൽ അദ്ദേഹം പ്രസ്താവിച്ചു.
മതനിരപേക്ഷ നിലപാട് ഉയർത്തിപ്പിടിക്കുന്ന വിവിധ വിഭാഗങ്ങളിൽപെട്ടവരെ ഒരു ചരടിൽ കോർത്തിണക്കി ദേശീയതലത്തിൽ മുന്നേറ്റമുണ്ടാക്കുകയാണ് ലക്ഷ്യം. ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കുക എന്നതിനായിരിക്കും പ്രവർത്തനം. 24 മണിക്കൂറും 365 ദിവസവും ആർ.എസ്.എസ് അതിെൻറ അജണ്ട മുന്നിൽവെച്ച് പ്രവർത്തിക്കുകയാണ്. ഇതിനെ നേരിടാൻ അഞ്ചുകൊല്ലം കൂടുമ്പോൾ നടക്കുന്ന തെരഞ്ഞെടുപ്പ് മാത്രം പോര.
ചരിത്രം, സംസ്കാരം, വിദ്യാഭ്യാസം എന്നിങ്ങനെ ആർ.എസ്. എസ് പിടിമുറുക്കുന്ന എല്ലാ മേഖലകളിലും ശക്തമായ പ്രതിരോധം കെട്ടിപ്പടുക്കണം. രാഷ്ട്രീയ പാർട്ടികളിൽെപ്പട്ടവർക്കുപുറമെ ന്യൂനപക്ഷവിഭാഗങ്ങൾ, ഇടതുപക്ഷ ഗ്രൂപ്പുകൾ, സന്നദ്ധസംഘടനകൾ എന്നിങ്ങനെ മതനിരപേക്ഷത അംഗീകരിക്കുന്ന എല്ലാ വിഭാഗങ്ങളെയും ഒരുമിപ്പിക്കണമെന്നും ഇതിനു സി.പി.എം നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.