വടകര: മേലുദ്യോഗസ്ഥന്റെ പീഡനം സഹിക്കാനാവാതെ വടകര സ്‌റ്റേഷനിലെ പൊലീസുകാരന്‍ ആത്മഹത്യക്ക് ശ്രമിച്ചു. സീനിയര്‍ സിവില്‍ പൊലീസ് ഓഫിസറായ കൊയിലാണ്ടി സ്വദേശിയാണ് സ്റ്റേഷന്‍ കെട്ടിടത്തിനു മുകളിലെ മുറിയില്‍ തൂങ്ങിമരിക്കാനൊരുങ്ങിയത്. ഇതു കണ്ട സഹപ്രവര്‍ത്തകര്‍ ഇദ്ദേഹത്തെ രക്ഷപ്പെടുത്തുകയായിരുന്നു. ഇന്നു രാവിലെയാണ് സംഭവം. ആശുപത്രിയിൽ പ്രവേശിപ്പിച്ച പൊലീസുകാരന്‍റെ ആരോഗ്യനില തൃപ്തികരമാണ്.
വൈകി എത്തിയതിന് ഹാജര്‍ പട്ടികയില്‍ 'ആബ്‌സന്റ്' രേഖപ്പെടുത്തിയതിന്റെ പേരിലാണ് ഇത്തരമൊരു ശ്രമമെന്നാണ് വിവരം. കടുത്ത മാനസിക സമ്മര്‍ദത്തിലാണെന്നും പീഡനം സഹിക്കാനാവാതെ മരിക്കുകയാണെന്നും എല്ലാ സഹപ്രവര്‍ത്തകര്‍ക്കും നന്ദി അറിയിക്കുന്നുവെന്നുമുള്ള ഓഡിയോ സന്ദേശം പൊലീസുകാരുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ ഇദ്ദേഹം ഇട്ടിരുന്നു. ഇതിനു പിന്നാലെയാണ് ആത്മഹത്യ ശ്രമം നടന്നത്. ഓഡിയോ കേട്ട സഹപ്രവര്‍ത്തകര്‍ എത്തിയപ്പോഴാണ് ആത്മഹത്യാശ്രമം കണ്ടതും രക്ഷപ്പെടുത്തിയതും.
കല്ലേരിയിലെ സജീവന്‍ എന്ന യുവാവ് സ്റ്റേഷന്‍ വളപ്പില്‍ മരിച്ചതിനെ തുടര്‍ന്ന് വടകര സ്റ്റേഷനിലെ മുഴുവന്‍ പൊലീസുകാരേയും സ്ഥലംമാറ്റിയിരുന്നു. ഇതിനാല്‍ മറ്റ് സ്‌റ്റേഷനുകളില്‍ നിന്നുള്ളവരാണ് ഇപ്പോള്‍ വടകരയില്‍ ജോലി ചെയ്യുന്നത്. ഇവര്‍ക്കെതിരെ മേലുദ്യോഗസ്ഥര്‍ നടത്തുന്ന പെരുമാറ്റം അതിരുകടന്നെന്ന ആരോപണം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.