മദ്യപിച്ചെത്തിയ പൊലീസ് ഉദ്യോഗസ്ഥന്റെ പരാക്രമം: കെ.എസ്.ആർ.ടി.സി ബസ് നേരത്തെ പോകണമെന്ന് ആവശ്യം, യാത്രക്കാർക്ക് നേരെ അസഭ്യവർഷം

പത്തനംതിട്ട: പമ്പക്ക് പോകാനുള്ള കെ.എസ്.ആർ.ടി.സി ബസ് നേരത്തെ പോകണമെന്ന് ആവശ്യപ്പെട്ട് മദ്യപിച്ചെത്തിയെ പൊലീസ് ഉദ്യോഗസ്ഥന്റെ പരാക്രമം. പമ്പ ഡ്യൂട്ടിക്ക് പോകാൻ അടൂർ എ.ആർ ക്യാമ്പിൽ നിന്നെത്തിയ അയൂർ സ്വദേശിയായ മനോജ് കുമാറാണ് ബസ് ഓടിക്കാൻ ശ്രമിച്ചത്.

ഇയാൾ ബസ് സ്റ്റാർട്ട് ചെയ്ത് മുന്നോട്ട് നീങ്ങിയപ്പോൾ വാഹനം ഓഫായി നിന്നതിനാൽ വൻ അപകടം ഒഴിവായി. എല്ലാ ദിവസവും വൈകിട്ട് 6.50 നാണ് ബസ് പമ്പക്ക് പുറപ്പെടുന്നത്. 6.30 ആയപ്പോൾ ബസ് ഇപ്പോൾ പോകണമെന്ന് ആവശ്യപ്പെട്ട് പൊലീസുകാരൻ ബഹളം വെച്ചു. അസഭ്യം വിളിച്ചത് ചോദ്യം ചെയ്തപ്പോൾ സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് നേരെ മോശമായി സംസാരിച്ചെന്നും യാത്രക്കാർ ആക്ഷേപമുന്നയിച്ചു.

ബസ് സ്റ്റാൻഡിൽ എത്തിയ ബസ് പ്ലാറ്റ്ഫോമിൽ പാർക്ക് ചെയ്തശേഷം ജീവനക്കാർ ഓഫിസിലേക്ക് പോയ സമയത്തായിരുന്നു ഇയാൾ ഡ്രൈവർ സീറ്റിൽ കയറി വാഹനം ഓടിക്കാൻ ശ്രമിച്ചത്. സ്റ്റാർട്ട് സ്വിച്ച് അമർത്തിയപ്പോൾ വാഹനം മുന്നോട്ട് നീങ്ങ് പെട്ടെന്ന് ഓഫാവുകയായിരുന്നു. മനോജ് കുമാർ മദ്യപിച്ചാണ് എത്തിയതെന്ന് പരിശോധനയിൽ തെളിഞ്ഞു. കെ.എസ്.ആർ.ടി.സി അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പത്തനംതിട്ട പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. ബസ് കടത്തിക്കൊണ്ടു പോകാൻ ശ്രമിച്ചതിനും ജീവനക്കാരോട് മോശമായി പെരുമാറിയതിനുമാണ് കേസെടുത്തത്. സ്റ്റേഷൻ ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ചുമത്തിയത്.

പമ്പയിൽ ഡ്യൂട്ടിക്ക് പോകാനെത്തിയ മറ്റൊരു പൊലീസുകാരൻ പ്രശ്നത്തിൽ ഇടപ്പെട്ടിരുന്നു. ഇതിനിടെ സ്റ്റേഷൻ മാസ്റ്റർ പൊലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് പത്തനംതിട്ട സ്റ്റേഷൻ എസ്.ഐ സ്ഥലത്തെത്തിയപ്പോഴാണ് താനും പൊലീസുകാരനാണെന്ന് ഇയാൾ വെളിപ്പെടുത്തിയത്. ഇയാൾ മദ്യ ലഹരിയിലായിരുന്നതായും ബസിനുള്ളിൽ വെച്ച് ബഹളമുണ്ടാക്കിയതായും യാത്രക്കാർ പറഞ്ഞു. ഏറെ തർക്കങ്ങൾക്കും ബഹളങ്ങൾക്കും ശേഷം ബസ് വൈകിയാണ് പമ്പയിലേക്ക് യാത്ര തിരിച്ചത്.

Tags:    
News Summary - Police officer's brutality while drunk: Demands KSRTC bus to leave early, hurling abuse at passengers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.