പി.വി അന്‍വര്‍ എം.എല്‍എയുടെ പാര്‍ക്കിന് സമീപം നാല് യുവാക്കള്‍ക്ക് ക്രൂരമര്‍ദ്ദനം. രാത്രിയില്‍ പാര്‍ക്കിന്‍റെ ദൃശ്യങ്ങള്‍ എടുത്തെന്ന് ആരോപിച്ച് പൊലീസും ഗുണ്ടകളും ചേര്‍ന്ന് മര്‍ദ്ദിച്ചതായാണ് പരാതി. മര്‍ദ്ദനമേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രിയാണ് കോഴിക്കോട് കൊടിയത്തൂര്‍ സ്വദേശികളായ നാല് പേര്‍ക്ക് കക്കാടംപോയിലിലെ പാര്‍ക്കിന് മുന്നില്‍ വെച്ച് മര്‍ദ്ദനമേറ്റത്. പാര്‍ക്കിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതായി ആരോപിച്ച് നാട്ടുകാരെന്ന് പറഞ്ഞ് എത്തിയവരും പോലീസും ചേര്‍ന്നാണ് മര്‍ദ്ദിച്ചതെന്ന് യുവാക്കള്‍ പറഞ്ഞു. പോലീസ് റോഡില്‍ മുട്ടുകുത്തി നിര്‍ത്തിച്ച് മര്‍ദ്ദനത്തിന് സൌകര്യം ഒരുക്കിയതായും ഇവര്‍ ആരോപിക്കുന്നു. ജസീം, ഷെറിന്‍, അല്‍ത്താഫ്, ഷഹദ് എന്നിവരെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ മൂക്കിന് സാരമായി പരിക്കേറ്റ ജസീമിനെ നാളെ ശസ്ത്രക്രിയക്ക് വിധേയനാക്കും.
ഇവരെത്തിയ വാഹനങ്ങളും പിടിച്ചു വെച്ചതായും പരാതിയുണ്ട്. എന്നാല്‍ ഇത്തരമൊരു സംഭവം തങ്ങള്‍ക്ക് അറിയില്ലെന്നാണ് തിരുവമ്പാടി പോലീസിന്റെ നിലപാട്. രാത്രി എട്ട് മണിക്ക് പാര്‍ക്ക് അടയ്ക്കുന്നതിനാല്‍ സംഭവുമായി ബന്ധമില്ലെന്നാണ് പാര്‍ക്ക് നടത്തിപ്പുകാരുടെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.