കൊച്ചി: കുട്ടികൾക്കെതിരായ ലൈംഗികാതിക്രമക്കേസുകൾ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതികളിലെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർമാരിൽ മൂന്നു പേരുടെ യോഗ്യത പുനഃപരിശോധിച്ച് തീരുമാനമെടുക്കണമെന്ന് ഹൈകോടതി. പോക്‌സോ കോടതി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടർമാരായി നിയമിതരായ ജി. സുബോത്രന്‍ (കൊല്ലം), എം.ജി. സിന്ധു (വയനാട്), ആയിശ പി. ജമാല്‍ (മലപ്പുറം) എന്നിവരുടെ യോഗ്യത ബന്ധപ്പെട്ട ജില്ല ജഡ്ജിമാര്‍ പുനപരിശോധിക്കണമെന്നാണ് ഉത്തരവ്. ചില ജില്ലകളിലെ നിയമനം ചോദ്യം ചെയ്തു നൽകിയ ഹരജികൾ സിംഗിൾബെഞ്ച് തള്ളിയതിനെതിരായ അപ്പീൽ ഹരജികളിലാണ് ഡിവിഷൻ ബെഞ്ച് വിധി.
യോഗ്യത സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ നല്‍കാന്‍ സര്‍ക്കാറിന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഇടപെടൽ. ഇവരുടെ സ്വഭാവം, മുന്‍കാലചരിത്രം, യോഗ്യത, കഴിവ് എന്നിവയാണ് ജില്ല ജഡ്ജിമാര്‍ പരിശോധിക്കേണ്ടത്. വിധി പകര്‍പ്പ് ലഭിച്ച് രണ്ടാഴ്ചക്കകം ജില്ല കലക്ടര്‍ ഇത് സംബന്ധിച്ച ഫയലുകള്‍ ജില്ല ജഡ്ജിമാര്‍ക്ക് കൈമാറണം. രണ്ടാഴ്ചക്കകം ജില്ല ജഡ്ജിമാർ ഇവ പരിശോധിച്ച് തീരുമാനമെടുത്ത് കലക്ടര്‍ക്ക് തിരികെ നൽകണം. മതിയായ യോഗ്യതയില്ലെങ്കിൽ കലക്ടര്‍ സര്‍ക്കാറിന് റിപ്പോർട്ട് നല്‍കണം. തുടര്‍ന്ന്, ജില്ല ജഡ്ജിമാരുമായി ചർച്ച ചെയ്ത് തയാറാക്കിയ പട്ടികയിൽനിന്ന് യോഗ്യനായ വ്യക്തിയെ േപ്രാസിക്യൂട്ടറായി നിയമിക്കാൻ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. പുനഃപരിശോധനയിൽ യോഗ്യരെന്ന് കണ്ടാൽ മൂവരെയും തുടരാൻ അനുവദിക്കണമെന്നും കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.