മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിവാദ പരാമർശവുമായി മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടി പി.എം.എ സലാം. മുഖ്യമന്ത്രി പിണറായി വിജയൻ ആണും പെണ്ണും കെട്ടവനാണെന്നായിരുന്നു പി.എം.എ സലാമിന്റെ വാക്കുകൾ. മലപ്പുറം വാഴക്കാട് പഞ്ചായത്ത് മുസ്ലീം ലീഗ് സമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു വിവാദ പരാമർശങ്ങൾ.
പി.എം ശ്രീ ഒപ്പിട്ടതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിക്കുന്നതിനിടെയായിരുന്നു വിവാദ പരാശമർശം. മുഖ്യമന്ത്രി ആണും പെണ്ണും കെട്ടവനായത് കൊണ്ടാണ് പി.എം ശ്രീയിൽ ഒപ്പിട്ടതെന്ന് പി.എം സലാം പറഞ്ഞു. ഒന്നുകിൽ മുഖ്യമന്ത്രി ആണോ, അല്ലെങ്കിൽ പെണ്ണോ ആകണം. ഇത് രണ്ടും അല്ലാത്ത മുഖ്യമന്ത്രിയെ കിട്ടിയത് നമ്മുടെ അപമാനമാണെന്നും പി.എം.എ സലാം പറഞ്ഞു.
പി.എം.എ സലാമിന്റെ വാക്കുകൾ:
‘ഒന്നുകില്‍ മുഖ്യമന്ത്രി ആണാകണം. അല്ലെങ്കില്‍ പെണ്ണാകണം. ഇത് രണ്ടുകെട്ട മുഖ്യമന്ത്രിയെയാണ് നമുക്ക് കിട്ടിയത്. ഇതാണ് നമ്മുടെ അപമാനം. അതാണ് നാം അനുഭവിക്കുന്നത്. ഹൈന്ദവതത്വങ്ങളും വികലമായ വീക്ഷണങ്ങളും പഠിപ്പിക്കാനുള്ള, ഹൈന്ദവത്വം പ്രചരിപ്പിക്കുന്ന, തീവ്ര ഹിന്ദുത്വവാദം പ്രചരിപ്പിക്കുന്ന വിദ്യാഭ്യാസം കൊണ്ടുവരാന്‍ ഒപ്പിട്ടിരിക്കുന്ന സാഹചര്യമാണ് കേരളത്തിൽ ഉള്ളത്. അതിനെ എതിർക്കുന്ന മുഖ്യമന്ത്രിമാർ കേരളത്തിൽ ഉണ്ടായിട്ടുണ്ട്, ഇന്ത്യാരാജ്യത്ത് ഉണ്ടായിട്ടുണ്ട്. ഒരുപുരുഷന്‍ ആണെങ്കില്‍ അതിനെ എങ്ങനെ എതിര്‍ക്കാന്‍ കഴിയുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ നമ്മെ പഠിപ്പിച്ചിട്ടുണ്ട്. എത്രകോടി രൂപ കിട്ടിയാലും ഒപ്പിടില്ലെന്ന് സ്റ്റാലിന്‍ പറഞ്ഞു. പതിനായിരം കോടി തന്നാലും ഇത്തരം വർഗീയ വിഷം ഞങ്ങളുടെ സംസ്ഥാനത്തേക്ക് കൊണ്ടുവരില്ലെന്ന് പശ്ചിമബംഗാളിലെ വനിത മുഖ്യമന്ത്രിയായ മമത ബാനര്‍ജി പറഞ്ഞു. കേരളത്തിലെ മുഖ്യമന്ത്രി ആണും പെണ്ണും കെട്ടവനായതുകൊണ്ടാണ് പി.എം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടത്. ഒന്നുകില്‍ മുഖ്യമന്ത്രി ആണാകണം. അല്ലെങ്കില്‍ പെണ്ണാകണം. ഇത് രണ്ടുകെട്ട മുഖ്യമന്ത്രിയെയാണ് നമുക്ക് കിട്ടിയത്. ഇതാണ് നമ്മുടെ അപമാനം. നാളെ കുട്ടികൾ ഇത് പഠിക്കേണ്ടി വരും. വികലമായ ചരിത്രം, തെറ്റായ ചരിത്രം, ഭാഷകൾ മാറ്റിവെക്കുകയാണ്. അറബി ഉറുദു ഇംഗ്ലീഷ് ഒന്നു പഠിക്കേണ്ട സംസ്‌കൃതവും ഹിന്ദിയും പഠിച്ചാല്‍ മതി എന്നിടത്തേക്ക് വരികയാണ്. പിഞ്ചുപ്രായത്തിൽ, ചെറിയ കുട്ടികളെപ്പോലും അവരുടെ മതത്തെ കുറിച്ചും അവരുടെ വിശ്വാസത്തെക്കുറിച്ചും അറിയാത്ത ഒരുവിദ്യാഭ്യാസം നൽകാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നു,’ പി.എം.എ സലാം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.