സി. ഉമർ ഫൈസി മുക്കം
തിരുവനന്തപുരം: പി.എം ശ്രീ പദ്ധതിയിലൂടെ ചരിത്രപരമായ വളച്ചൊടിക്കലുകൾക്കാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. കുട്ടികളിൽ ആർ.എസ്.എസ് അജണ്ട അടിച്ചേൽപ്പിക്കാനുള്ള ഈ പദ്ധതി നാടിന് വലിയ ആപത്തും നാശവും വരുത്തിവെക്കും. ഇത് രാജ്യത്തിന്റെ മതേതരത്വത്തിന് ഭീഷണിയാണെന്ന് സർക്കാറിന് ബോധ്യമുള്ളതാണെന്നും സമസ്ത നേതാവ് ഉമര്‍ ഫൈസി മുക്കം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
നേരത്തേ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രതിനിധി സംഘം മുഖ്യമന്ത്രി വി.ഡി സതീശനുമായി ചർച്ച നടത്തി. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംഘം മുഖ്യമന്ത്രിക്ക് നിവേദനവും സമർപ്പിച്ചു.
പി.എം ശ്രീ വിഷയത്തിൽ സംസ്ഥാനത്തിന്റെ പൊതുതാൽപര്യം കൂടി പരിഗണിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. ചെറിയ പെരുന്നാളിനും വലിയ പെരുന്നാളിനും മൂന്ന് ദിവസം അവധി അനുവദിക്കുക, മലബാറിൽ പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങളും അധികം ബാച്ചുകളും ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
ജനസാന്ദ്രത കണക്കിലെടുത്ത് ആവശ്യമായ സ്ഥലങ്ങളിൽ ജില്ല വിഭജനം നടത്തണമെന്നും മുഖ്യമന്ത്രിക്ക് സമർപ്പിച്ച നിവേദനത്തിലുണ്ട്. മലപ്പുറം ഉൾപ്പെടെയുള്ള ജില്ലകളിൽ ജനസംഖ്യ മറ്റുള്ളവയെ അപേക്ഷിച്ച് വളരെ കൂടുതലാണ്. ഭരണസംവിധാനങ്ങളുടെ ആനുകൂല്യങ്ങൾ എല്ലാ ജനങ്ങളിലേക്കും കൃത്യമായി എത്തുന്നതിനായി ജനസംഖ്യാനുപാതികമായി വിഭജനം അനിവാര്യമാണെന്നും സമസ്ത നേതാക്കള്‍ ചൂണ്ടിക്കാട്ടി. കേരളത്തിൽ അറബിക് ആൻഡ് ഫോറിൻ ലാംഗ്വേജ് സർവകലാശാല സ്ഥാപിക്കണമെന്നതാണ് മറ്റൊരു ആവശ്യം. സമസ്ത നാളുകളായി ഉന്നയിക്കുന്ന ഒരു ആവശ്യം കൂടിയാണിത്.
മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ച തികച്ചും പോസിറ്റീവായ സാഹചര്യത്തിലാണ് നടന്നതെന്നും സമസ്ത പ്രതിനിധികൾ മാധ്യമങ്ങളോട് വ്യക്തമാക്കി.
മുഖ്യമന്ത്രിക്ക് പുറമെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയേയും നേതാക്കള്‍ കണ്ടു. ലഹരിക്കെതിരായ ആഭ്യന്തര വകുപ്പിന്റെ ഓപറേഷൻ തൂഫാന് സമസ്തയുടെ പിന്തുണ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.