കണ്ണൂർ: ടെലിഗ്രാമിൽ പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് കണ്ണൂരിൽ വീണ്ടും ഓൺലൈൻ തട്ടിപ്പ്. എളുപ്പം പണം സമ്പദിക്കാമെന്ന മെസ്സേജ് കണ്ട് പണം നൽകിയ കൂത്തുപറമ്പ് സ്വദേശിനിക്ക് 32,30,398 രൂപ നഷ്ടമായി. നിക്ഷേപിക്കുന്ന പണത്തിനനുസരിച്ച് ഉയർന്ന ലാഭം തിരികെ ലഭിക്കും എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് യുവതിയെ തട്ടിപ്പിന് ഇരയാക്കിയത്.
ജില്ലയിൽ തന്നെ, മറ്റൊരു പരാതിയിൽ ഫേസ്ബുക്കിൽ കുർത്തയുടെ പരസ്യം കണ്ട് വാങ്ങുന്നതിനു പണം നൽകിയ താവക്കര സ്വദേശിനിക്ക് 2880 രൂപ നഷ്ടപ്പെട്ടു. പണം നൽകിയതിന് ശേഷം പണമോ വസ്ത്രമോ യുവതിക്ക് നൽകാതെ തട്ടിപ്പിന് ഇരയാക്കുകയായിരുന്നു.
ഇൻസ്റ്റഗ്രാമിൽ ഡ്രസ്സിന്റെ പരസ്യം കണ്ട് വാങ്ങുന്നതിന് വേണ്ടി പണം നൽകിയ ചൊക്ലി സ്വദേശിക്കും പണം നഷ്ടമായി. 1549 രൂപ നൽകിയതിന് ശേഷം ഡ്രസ്സോ പണമോ യുവാവിന് നൽകാതെ തട്ടിപ്പ് നടത്തുകയായിരുന്നു.
ഇത്തരം കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽ പെട്ടാൽ 1930 എന്ന നമ്പറിൽ വിളിച്ച് അറിയിക്കുകയോ www.cybercrime.gov.in എന്ന വെബ്സൈറ്റിൽ പ്രവേശിച്ച് പരാതി രജിസ്റ്റർ ചെയ്യുകയോ വേണമെന്ന് സൈബർ പൊലീസ് അറിയിച്ചു. കണ്ണൂരിൽ ഈവർഷം സമാന സംഭവങ്ങളിൽ ഒന്നരകോടിയിലധികം തുകയാണ് നഷ്ടപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.