കോഴിക്കോട് സമാന്തര ടെലിഫോൺ എക്സ്ചേഞ്ച്; ഒരാൾ കസ്റ്റഡിയിൽ, കണ്ടെത്തിയത് ഐ.ബി
കോഴിക്കോട്: ടെലികോം വിഭാഗമറിയാതെ വിദേശത്തുനിന്നുൾപ്പെടെ നിയമവിരുദ്ധമായി രാജ്യത്തേക്ക് ഫോണ്‍ കോളുകള്‍ ലഭ്യമാവുന്ന സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകൾ കോഴിക്കോട്ട് കണ്ടത്തി. ഇൻറലിജൻസ് ബ്യൂറോയുടെ (ഐ.ബി) പരിശോധനയിൽ കസബ പൊലീസ് പരിധിയിലെ ചിന്താവളപ്പിലെ യശോദ ബിൽഡിങ്ങിലാണ് ആദ്യ കേന്ദ്രം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കൊളത്തറ ശാരദാമന്ദിരം സ്വദേശി കച്ചേരിക്കുഴിൽ ആഷിഖ് മൻസിലിൽ ജുറൈസിനെ (24) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പുതിയറ കെ.എം.എ ബിൽഡിങ്, മൂരിയാട്ടെ കെട്ടിടം, മാങ്കാവിലെ വി.ആർ.എസ് കോംപ്ലക്സ്, കുണ്ടായിത്തോട്ടിലെ സന്തോഷ് ബിൽഡിങ്, പുതിയറ ശ്രീനിവാസ ലോഡ്ജിന് സമീപത്തെ കെട്ടിടം എന്നിവിടങ്ങളിലും പരിശോധന നടത്തി. ഇവിടങ്ങളിൽ നിന്നും ചില ഉപകരണങ്ങളും നിരവധി സിം കാർഡുകളും കണ്ടെത്തിയതായാണ് വിവരം.
അടുത്തിടെ ബംഗളൂരുവിൽ സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കണ്ടെത്തിയിരുന്നു. തീവ്രവാദ പ്രവർത്തനമടക്കം സംശയിക്കപ്പെട്ട ഈ കേസിൽ പിടിയിലായവരിൽ ചിലർക്ക് മലയാളികളുമായി ബന്ധമുള്ളതായും സൂചനയുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് കോഴിക്കോട്ടും സമാന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതായി വിവരം ലഭിച്ചത് എന്നാണ് സൂചന.
ചിന്താ വളവിലെ കെട്ടിടത്തിെൻറ രണ്ടാം നിലയിലുള്ള മുറിയിലാണ് കേന്ദ്രം പ്രവർത്തിച്ചത്. നഗരപരിധിയിലെ മറ്റു ചില പൊലീസ് സ്റ്റേഷനുകളുടെ നേതൃത്വത്തിലും രാത്രി വൈകിയും ചിലയിടങ്ങളിൽ പരിശോധന നടത്തി. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി പൊലീസ് ബി.എസ്.എൻ.എല്ലിെൻറ സഹായം തേടിയിട്ടുണ്ട്. എറണാകുളത്തു നിന്നുള്ള ടെക്നിക്കൽ വിഭാഗം വിദഗ്ധരും ഇക്കാര്യം പരിശോധിച്ചു വരുകയാണ്. പിടികൂടിയ ഉപകരണങ്ങൾ സൈബര്‍ സെല്ലില്‍ പരിശോധനക്കായി അയക്കും. സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് വഴി എത്ര കോളുകള്‍ ആർക്കൊക്കെ എപ്പോഴൊക്കെ വിളിച്ചുവെന്നും ഇത് ആരംഭിച്ചത് എപ്പോഴാണെന്നും സ്ഥിരം വിളിക്കുന്നതാരെയെല്ലാമാണെന്നും കണ്ടെത്തിയാൽ മാത്രമേ ദുരൂഹതകളുടെ ചുരുളഴിയൂ. പല പേരിലുള്ള സിംകാര്‍ഡുകള്‍ സംഘടിപ്പിക്കുന്നതിന് തിരിച്ചറിയല്‍ രേഖകള്‍ എങ്ങനെ സംഘടിപ്പിച്ചുവെന്നതും അന്വേഷിക്കുന്നുണ്ട്.
എക്‌സ്‌ചേഞ്ചുകളില്‍ കണ്ടെത്തിയത് വ്യാജ മേല്‍വിലാസത്തില്‍ എടുത്ത സിംകാര്‍ഡുകളാണെന്നാണ് പ്രാഥമിക നിഗമനം. ടെലികോം മന്ത്രാലയത്തിെൻറ എന്‍ഫോഴ്‌സ്‌മെൻറ് റിസോഴ്‌സ് ആന്‍ഡ് മോണിറ്ററിങ് സെല്ലും പൊലീസും ചേര്‍ന്നാവും സംഭവത്തിൽ തുടരന്വേഷണം നടത്തുക എന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.