തൊടുപുഴ: അതിദുർബലാവസ്ഥയിലെന്ന് സെന്‍ട്രല്‍ പവര്‍ റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് റിപ്പോർട്ട് ചെയ്ത പെൻസ്റ്റോക് പൈപ്പിൽ ചോർച്ച വർധിച്ചതോടെ പള്ളിവാസൽ പദ്ധതിയിൽ വൈദ്യുതി ഉൽപാദനം കുത്തനെ ഇടിഞ്ഞു. അതിനിടെ ആപത്കരമായ നിലയിൽ പൈപ്പുകൾക്ക് തേയ്മാനം സംഭവിക്കുകയാണെന്ന് വൈദ്യുതി വകുപ്പ് ഉന്നതതല സമിതിയും റിപ്പോർട്ട് നൽകി.
37.5 മെഗാവാട്ട് ശേഷിയുള്ള പള്ളിവാസൽ വൈദ്യുതി നിലയത്തിൽ ഇപ്പോൾ പരമാവധി 28 മെഗാവാട്ടാണ് ഉൽപാദനം. പ്രതിദിനം ഒമ്പതുലക്ഷം യൂനിറ്റ് വരെ വൈദ്യുതി കിട്ടുമായിരുന്നത് ആറുലക്ഷം യൂനിറ്റായാണ് കുറഞ്ഞത്. നിലയത്തിലെ ജനറേറ്ററുകൾക്ക് ആവശ്യത്തിന് ജലം ലഭ്യമാകാത്തതാണ് ഉൽപാദനം കുറയാൻ കാരണമെന്ന് വൈദ്യുതി വകുപ്പ് ഉന്നത ഉദ്യോഗസ്ഥൻ ‘മാധ്യമ’ത്തോട് പറഞ്ഞു. ഇതോടെ ജനറേറ്ററുകൾ തിരക്കുള്ള സമയത്ത് (പീക് അവർ) പോലും നിർത്തിയിടുകയാണ്. കാലഹരണപ്പെട്ട പെൻസ്റ്റോക് (പൈപ്പ്) പലയിടത്തും ചോരുന്നതിനാൽ മർദവ്യതിയാനം സംഭവിക്കുന്നതാണ് ജലത്തിെൻറ ശക്തിയും അളവും കുറയാൻ കാരണം.
572 മീറ്റർ നീളം വരുന്ന പൈപ്പുകൾക്ക് നിരവധിയിടങ്ങളിൽ ചോർച്ചയുണ്ട്. വൈദ്യുതി ഉൽപാദനവേളയിൽ പൈപ്പുകൾക്ക് നേരിയ വിറയലുണ്ട്. 10 മില്ലിമീറ്റര്‍ കനമുണ്ടായിരുന്ന പെൻസ്റ്റോക് പൈപ്പിെൻറ കനം ഇപ്പോൾ മൂന്ന് മില്ലിമീറ്റര്‍ വരെയാണ്. ഇവ ഘടിപ്പിച്ച കോണ്‍ക്രീറ്റ് ആങ്കറുകളിൽ പലതും തകര്‍ന്ന നിലയിലാണ്. 50 അടിക്ക് ഒന്നുവീതം 60 ജോയൻറുകളോടുകൂടിയാണ് പെൻസ്റ്റോക്കുകൾ സ്ഥാപിച്ചിട്ടുള്ളത്. 7.5 മെഗാവാട്ടിെൻറ രണ്ടും അഞ്ച് മെഗാവാട്ടിെൻറ മൂന്നും ജനറേറ്ററുകളാണ് പള്ളിവാസലിലുള്ളത്. ആകെ 37.5 മെഗാവാട്ട്. ശേഷി ഉയർത്തുന്നതടക്കം ലക്ഷ്യത്തോടെ കരാറുണ്ടാക്കി എസ്.എൻ.സി ലാവലിൻ നവീകരണം നിർവഹിച്ച പദ്ധതിയാണിത്. അണക്കെട്ടിൽനിന്ന് വൈദ്യുതി നിലയത്തിലേക്ക് അമിതസമ്മർദത്തിലും ശക്തിയിലും വെള്ളമൊഴുകുന്ന പെൻസ്റ്റോക്കിന് തേയ്മാനം സംഭവിച്ച് കനം മൂന്നിലൊന്നായി കുറഞ്ഞ് ദുർബലാവസ്ഥയിലാണെന്നാണ് സെന്‍ട്രല്‍ പവര്‍ റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടിെൻറ റിപ്പോർട്ട് പറയുന്നത്.
78 വര്‍ഷം മുമ്പ് പ്രവര്‍ത്തനം തുടങ്ങിയ പദ്ധതിയുടെ നാല് പെൻസ്റ്റോക് എപ്പോൾ വേണമെങ്കിലും തകരാമെന്ന് റിപ്പോർട്ട് പറയുന്നു. മൂന്നാർ ഹെഡ്വർക്സ് ഡാമിൽനിന്നാണ് പള്ളിവാസലിലേക്ക് പെൻസ്റ്റോക്കിലൂടെ ജലം എത്തിച്ച് വൈദ്യുതി ഉൽപാദിപ്പിക്കുന്നത്. ഒമ്പതുപേരുടെ ജീവൻ അപഹരിച്ച പന്നിയാറിൽ പെൻസ്റ്റോക് പൊട്ടിയുണ്ടായ അപകടത്തെക്കാൾ ഭീതിദമായിരിക്കും ഇവിടെയുണ്ടായാലെന്ന് ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.