പി. ജയരാജനെ സി.പി.എം ജില്ല സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയത് ആര്‍.എസ്.എസ് നിര്‍ദേശപ്രകാരം -എന്‍. സുബ്രഹ്മണ്യന്‍

കോഴിക്കോട്: പി. ജയരാജനെ സി.പി.എം കണ്ണൂര്‍ ജില്ല സെക്രട്ടറി സ്ഥാനത്തുനിന്ന്  മാറ്റിയത് ആര്‍. എസ്.എസ് നിര്‍ദേശ പ്രകാരം ആയിരുന്നുവെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യോഗ ഗുരുവായ ശ്രീ എമ്മിന്‍റെ മാധ്യസ്ഥതയില്‍ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ആര്‍.എസ്.എസ് നേതാക്കളുമായി നടത്തിയ രഹസ്യ കൂടിക്കാഴ്ചയില്‍ കണ്ണൂരിലെ കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, അതിനുശേഷവും കൊലപാതകം നടന്നപ്പോള്‍ ജയരാജനെ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റണമെന്ന നിര്‍ദേശം ആര്‍.എസ്.എസ് മുന്നോട്ടുവെച്ചു.

ജയരാജന്‍ ജില്ലയില്‍ സി.പി.എമ്മിന്‍റെ തലപ്പത്ത് തുടരുന്നിടത്തോളം സമാധാനം ഉണ്ടാക്കാനാകില്ലെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി. അത് അംഗീകരിച്ച പിണറായിയും കോടിയേരിയും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ സീറ്റ് നല്‍കി ജയരാജനെ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റാന്‍ പദ്ധതി തയാറാക്കി.

ആര്‍.എസ്.എസ് നേതാക്കളുമായി തന്‍റെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി പിണറായിയും സി.പി.എം നേതാക്കളും ചര്‍ച്ച നടത്തിയതായി ശ്രീ എം സ്ഥിരീകരിച്ചതോടെ ഇതേക്കുറിച്ച് നടത്തിയ വെല്ലുവിളി പിന്‍വലിച്ച് മാപ്പ് പറയാന്‍ എം.വി. ഗോവിന്ദന്‍ തയാറാകണം. ശ്രീ എം ഒരു പൂവ് ചോദിച്ചപ്പോള്‍ പൂന്തോട്ടം സമ്മാനിച്ച പിണറായി വിജയന്‍ ഒരു തുണ്ട് ഭൂമിക്ക് വേണ്ടി കാത്തിരിക്കുന്ന ലക്ഷക്കണക്കിന് ആളുകളുടെ വിലാപം കേള്‍ക്കുന്നില്ലെന്നും സുബ്രഹ്മണ്യന്‍ പ്രസ്താവനയില്‍ ആരോപിച്ചു.

Tags:    
News Summary - P. Jayarajan was removed from the post of CPM district secretary on the instructions of the RSS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.