കൊച്ചി: വ്യാജരേഖകൾ ചമച്ച് സംസ്ഥാനത്ത് നടത്തിയ വൻകിട അവയവക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകളിൽ തിരുവനന്തപുരത്തെയും കൊച്ചിയിലെയും പ്രമുഖ ആശുപത്രികൾ ഉൾപ്പെടെ ഒമ്പത് കേന്ദ്രങ്ങളിൽ ഇ.ഡി ഒരേസമയം നടത്തിയ പരിശോധനകളിൽ ഡിജിറ്റൽ തെളിവുകളടക്കം സുപ്രധാന രേഖകൾ കസ്റ്റഡിയിലെടുത്തു. അവയവക്കടത്തിലൂടെ വലിയ തോതിലുള്ള സാമ്പത്തിക ഇടപാടുകൾ നടന്നതിന്റെ വിവരങ്ങളാണ് നിലവിൽ അന്വേഷണസംഘത്തിന് ലഭിച്ചിരിക്കുന്നത്.
തട്ടിപ്പിന്റെ സാമ്പത്തിക ശൃംഖല പൂർണ്ണമായും തകർക്കുന്നതിന്റെ ഭാഗമായി കേസിലെ മുഖ്യപ്രതിയായ നജീബ്, ഇയാളുടെ ഭാര്യ റഷീദ എന്നിവർക്ക് പുറമെ ഇടനിലക്കാരായി പ്രവർത്തിച്ച മറ്റ് വ്യക്തികളുടെയും ബാങ്ക് അക്കൗണ്ടുകൾ ഇ.ഡി മരവിപ്പിച്ചു. നിയമവിരുദ്ധമായ ഈ അവയവക്കടത്തിലൂടെ സമ്പാദിച്ച കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം എങ്ങോട്ടാണ് മാറ്റിയതെന്നും ഏതൊക്കെ മേഖലകളിലാണ് ഇവ നിക്ഷേപിച്ചിട്ടുള്ളതെന്നും കണ്ടെത്താനുള്ള ഊർജ്ജിത ശ്രമത്തിലാണ് അന്വേഷണ ഏജൻസി.
റെയ്ഡ് നടന്ന ആശുപത്രികളിൽ നിന്നും അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായ രോഗികളുടെ വിവരങ്ങളും, അനുമതിക്കായി അവർ അപ്പിലിയേറ്റ് അതോറിറ്റിക്ക് മുൻപിൽ സമർപ്പിച്ച ഫയലുകളുമാണ് ഇ.ഡി പ്രധാനമായും ശേഖരിച്ചിരിക്കുന്നത്. അവയവദാനത്തിന് നിയമപരമായ സാധുത നേടിയെടുക്കാൻ ആശുപത്രികൾ വഴി സമർപ്പിച്ച പല രേഖകളും കൃത്രിമമായി ഉണ്ടാക്കിയതാണെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. കസ്റ്റഡിയിലെടുത്ത ഡിജിറ്റൽ ഉപകരണങ്ങളിലെ വിവരങ്ങൾ വരുംദിവസങ്ങളിൽ വിശദമായ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും.
അവയവക്കടത്തിന് പിന്നിൽ പ്രവർത്തിച്ച വൻ വ്യാജരേഖാ ശൃംഖലയെക്കുറിച്ച് ആദ്യം അന്വേഷണം നടത്തി വിവരങ്ങൾ പുറത്തുകൊണ്ടുവന്നത് കേരള പൊലീസാണ്. ജനപ്രതിനിധികളുടെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും വരെ ഔദ്യോഗിക ലെറ്റർ ഹെഡുകളും ഒപ്പുകളും വ്യാജമായി നിർമ്മിച്ചാണ് പ്രതികൾ അവയവമാറ്റത്തിനുള്ള അനുമതികൾ കൈക്കലാക്കിയിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഈ അന്വേഷണത്തിന് പിന്നാലെയാണ് ഇതിലുൾപ്പെട്ട വലിയ സാമ്പത്തിക ഇടപാടുകളുടെ വേരുകൾ തേടി ഇ.ഡി രംഗത്തെത്തിയത്. കേസിന്റെ അന്വേഷണം നിലവിൽ സുപ്രധാന ഘട്ടത്തിലാണെന്നും പിടിച്ചെടുത്ത രേഖകൾ വരുംദിവസങ്ങളിൽ കൂടുതൽ ഉന്നതരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ സഹായിക്കുമെന്നുമാണ് ഇ.ഡിയുടെ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.