തിരുവനന്തപുരം: ഇൻറർനെറ്റിലൂടെ പ്രചരിപ്പിക്കപ്പെട്ട നഗ്നദൃശ്യങ്ങളിലും ചിത്രങ്ങളിലുമുള്ള കുട്ടികളെ കണ്ടെത്താനും വിവരങ്ങൾ അതീവരഹസ്യമായി ശേഖരിക്കാനും ജില്ല പൊലീസ് മേധാവിമാർക്ക് സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശം. ഏതെങ്കിലും തരത്തിലുള്ള ലൈംഗിക ചൂഷണത്തിലൂടെയാണോ കുട്ടികളുടെ നഗ്നചിത്രങ്ങൾ പ്രതികൾ കൈവശപ്പെടുത്തിയതെന്നും ഇവർക്കോ കുടുംബത്തിനോ മറ്റേതെങ്കിലും തരത്തിലുള്ള ഭീഷണികൾ നിലനിൽക്കുന്നുണ്ടോയെന്നും പരിശോധിക്കാനാണ് നിർേദശം.
പിടിയിലായ 21 പേരുടെ മൊബൈൽ ഫോണും ലാപ്ടോപ്പും പരിശോധിച്ചു. പ്രതികളുടെ ബന്ധുക്കളിൽ ചിലരുടെ മക്കൾ, പ്രദേശവാസികളായ സ്കൂൾ-കോളജ് വിദ്യാർഥിനികൾ, ചലച്ചിത്ര-സീരിയൽ താരങ്ങളായ ചിലർ എന്നിവരുെട ചിത്രങ്ങളും ദൃശ്യങ്ങളും കണ്ടെടുത്തു. ഇവരുടെ മുഖത്തിന് അനുയോജ്യമായ ശരീരം ഇൻറർനെറ്റിൽ നിന്ന് കണ്ടെത്തി മോർഫ് ചെയ്യുമെന്നാണ് പ്രതികളുടെ മൊഴി. എന്നാൽ, ചിത്രങ്ങളും വിഡിയോയും കാണിച്ച് മറ്റെന്തെങ്കിലും ചൂഷണം നടന്നിട്ടുേണ്ടായെന്ന് പൊലീസ് പരിശോധിക്കും.
കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്നും പൊലീസ് അറിയിച്ചു. 63 പേരുടെ ലാപ്ടോപ്, മൊബൈല്‍ ഫോണുകള്‍, ഹാര്‍ഡ് ഡിസ്ക്, യു.എസ്.ബി െഡ്രെവ് എന്നിവ ചൊവ്വാഴ്ച ഫോറൻസിക്കിന് കൈമാറി. റിപ്പോർട്ട് കിട്ടുന്ന മുറക്കായിരിക്കും തുടർന്നുള്ള അറസ്റ്റെന്ന് മുതിർന്ന അന്വേഷണ ഉദ്യോഗസ്ഥൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
പ്രതിസ്ഥാനത്ത് ഐ.ടി പ്രഫഷനലുകളും ഉന്നതവിദ്യാഭ്യാസമുള്ളവരും
തിരുവനന്തപുരം: ഇൻറർപോളിെൻറ സഹായത്തോടെ ഒരുമാസമായി കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവരുടെയും കാണുന്നവരുടെയും ലോഗ് വിവരങ്ങള്‍ സൈബർഡോം ശേഖരിച്ചുവരുകയായിരുന്നു. സംസ്ഥാന പൊലീസ് മേധാവി രൂപവത്കരിച്ച 15 അംഗ സംഘമാണ് ഓപറേഷന് പിന്നിൽ. കുട്ടികളുടെ നഗ്നചിത്രങ്ങളും വിഡിയോകളും വിദേശ സൈറ്റുകളില്‍ വന്‍വിലയ്ക്ക് വില്‍ക്കുന്ന സംഘം രാജ്യത്ത് സജീവമാണെന്ന കേന്ദ്ര ഇൻറലിജൻസ് നിർദേശത്തിെൻറ അടിസ്ഥാനത്തിലായിരുന്നു ഇവരെ നിയോഗിച്ചത്.
സംഘാംഗങ്ങളിൽ ചിലർക്ക് ഇൻറർപോൾ സാങ്കേതിക പരിശീലനം നൽകി. ഇവർ നൽകിയ ‘ട്രാക്കേഴ്സ്’ പ്രോഗ്രാമുകളിലൂടെയാണ് സൈബർഡോം വിവരം ചോർത്തിയത്. കഴിഞ്ഞ ഒക്ടോബറിൽ 827 അശ്ലീലസൈറ്റുകൾ നിരോധിക്കാൻ കേന്ദ്രസർക്കാർ നിർദേശം നൽകിയതിനെതുടർന്ന് ഇൻറർനെറ്റ് ദാതാക്കളായ ബി.എസ്.എൻ.എൽ, ജിയോ, എം.ടി.എൻ തുടങ്ങിയ ടെലികോം കമ്പനികൾ സൈറ്റുകൾ ബ്ലോക്ക് ചെയ്തെങ്കിലും പ്രോക്സി സർവർ ഉപയോഗിച്ച് പലരും സജീവമായിരുന്നു.
പ്രതിസ്ഥാനത്തുവരുന്നവരിൽ ഭൂരിപക്ഷവും ഐ.ടി പ്രഫഷനലുകളും ഉന്നതവിദ്യാഭ്യാസമുള്ളവരുമാണെന്ന് എ.ഡി.ജി.പി മനോജ് എബ്രഹാം അറിയിച്ചു. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം ഗ്രൂപ്പുകളില്‍ ഇതരസംസ്ഥാനങ്ങളിലുള്ളവർ അംഗങ്ങളാണ്. ഇവരുടെ വിവരങ്ങള്‍ മറ്റ് സംസ്ഥാനങ്ങളിലെ പൊലീസിനും ഇൻറര്‍പോളിനും ചൊവ്വാഴ്ച കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.