തിരുവവനന്തപുരം: ഓപ്പറേഷന്‍ ഡി -ഹണ്ടിന്‍റെ ഭാഗമായി സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 17,246 പേരെ പരിശോധനക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 2,762 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
2,854 പേരാണ് അറസ്റ്റിലായത്. ഈ കേസുകളില്‍ എല്ലാം കൂടി രാജ്യാന്തര വിപണിയില്‍ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ (1.312 കി.ഗ്രാം), കഞ്ചാവ് (153.56 കി.ഗ്രാം) കൂടാതെ ഹാഷിഷ് ഓയില്‍ (18.15 ഗ്രാം), ബ്രൗണ്‍ ഷുഗര്‍ (1.855 ഗ്രാം), നൈട്രോസെപാം ഗുളിക (48 Nos), അൽപ്രസോലം ഗുളിക (54 Nos), ഹെറോയിൻ (13.06 gm) എന്നിവ പൊലീസ് ഇവരില്‍ നിന്ന് പിടിച്ചെത്തു.
നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച് ഒന്നു വരെയുള്ള ദിവസങ്ങളില്‍ സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡി-ഹണ്ട് നടത്തിയത്.
മയക്കുമരുന്ന് വിപണനത്തില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്നവരെക്കുറിച്ച് മുന്‍കൂട്ടി രഹസ്യ വിവരങ്ങള്‍ ശേഖരിച്ച ശേഷം ഇവരെ തുടര്‍ച്ചയായി നിരീക്ഷണത്തില്‍ വയ്ക്കുകയും ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ ഇവര്‍ മയക്കുമരുന്ന് ഉല്‍പ്പന്നങ്ങള്‍ സൂക്ഷിക്കുവാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ റെയ്ഡുകള്‍ സംഘടിപ്പിക്കുകയും ചെയ്തു.
സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബിന്‍റെ നിര്‍ദ്ദേശാനുസരണം സംസ്ഥാന ആന്‍റി നര്‍ക്കോട്ടിക്സ് ടാസ്ക് ഫോഴ്സ് തലവനും ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുമായ മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തില്‍ റേഞ്ച് അടിസ്ഥാനത്തിലുള്ള എന്‍.ഡി.പി.എസ് കോര്‍ഡിനേഷന്‍ സെല്ലും ജില്ലാ പോലീസ് മേധാവിമാരും ചേര്‍ന്നാണ് ഓപ്പറേഷന്‍ ഡി-ഹണ്ട് നടപ്പിലാക്കിയത്.
സ്ഥിരമായി മയക്കുമരുന്ന് കച്ചവടം നടത്തുന്ന വ്യക്തികളുടെ ഡേറ്റാ ബാങ്ക് തയ്യാറാക്കിയും മയക്കുമരുന്ന് കേസുകളില്‍ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുള്ളവരുമായി ബന്ധമുള്ള വ്യക്തികളെയും നിരന്തരം നിരീക്ഷണം നടത്തിയതിന്‍റെയും അനന്തര നടപടികളുടെ ഭാഗമായാണ് ഓപ്പറേഷന്‍ ഡി-ഹണ്ട് നടത്തിയത്.
പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്‍റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്.
മയക്കുമരുന്നിനെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായി ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സംസ്ഥാന തലത്തില്‍ ആന്‍റി നര്‍ക്കോട്ടിക്സ് ഇന്‍റലിജന്‍സ് സെല്ലും എന്‍.ഡി.പി.എസ് കോര്‍ഡിനേഷന്‍ സെല്ലും റേഞ്ച് അടിസ്ഥാനത്തില്‍ ആന്‍റി നര്‍ക്കോട്ടിക്സ് ഇന്‍റലിജന്‍സ് സെല്ലും പ്രവര്‍ത്തിക്കുന്നുണ്ട്. സ്ഥിരമായി മയക്കുമരുന്നുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നടത്തുന്നവരുടെ ഡേറ്റാ ബാങ്ക് തയാറാക്കി നിരന്തരമായി നിരീക്ഷണം നടത്തി ഓപ്പറേഷന്‍ ഡി-ഹണ്ട് തുടര്‍ന്നും നടത്തുന്നതാണെന്നും സംസ്ഥാന പൊലീസ് മീഡിയ സെന്‍റർ ഡെപ്യൂട്ടി ഡയറക്ടർ എസ്.ആർ. പ്രവീൺ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.