രാഹുലിനെതിരായ സരിതയുടെ ഹരജി സുപ്രീംകോടതി തള്ളി; ഒരു ലക്ഷം രൂപ പിഴ

ന്യൂഡൽഹി: വയനാട് ലോക്സഭ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന സോളാർ കേസ് പ്രതി സരിത എസ് നായരുടെ  ഹരജി സുപ്രീംകോടതി തള്ളി. കേസിൽ ഹരജി നൽകിയിട്ടും ഹാജരാകാത്തതിന് സരിതക്ക് കോടതി ഒരു ലക്ഷം രൂപ പിഴയിട്ടു.

വയനാട്ടിലെ ലോക്സഭ സ്ഥാനാ൪ഥിത്വം തള്ളിയതിനെതിരെയാണ് സരിത സുപ്രീംകോടതിയെ സമീപിച്ചത്. നാമനി൪ദേശ പത്രിക തള്ളിയത് ചോദ്യംചെയ്തുള്ള ഹരജി ഹൈകോടതി തള്ളിയിരുന്നു. ഈ നടപടി ചോദ്യം ചെയ്താണ് സുപ്രീംകോടതിയില്‍ ഹരജി നല്‍കിയത്.

തനിക്കെതിരായ ശിക്ഷാവിധി സെഷൻസ് കോടതി സ്റ്റേ ചെയ്തിട്ടുണ്ടെന്നും മത്സരിക്കാൻ തനിക്ക് അ൪ഹതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് സരിത ഹരജി നല്‍കിയത്. ജനപ്രാതിനിധ്യ നിയമമനുസരിച്ച് തനിക്ക് മത്സരിക്കാൻ അ൪ഹതയുണ്ടെന്നായിരുന്നു ഹരജിയിലെ വാദം.

സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് പെരുമ്പാവൂര്‍, പത്തനംതിട്ട മജിസ്‌ട്രേറ്റ് കോടതികള്‍ സരിതയ്ക്ക് തടവുശിക്ഷ വിധിച്ചിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സരിതയുടെ പത്രിക വരണാധികാരികള്‍ തള്ളിയത്. വയനാടിന് പുറമേ അമേഠിയിലും സരിത പത്രിക നല്‍കിയിരുന്നു. പക്ഷേ ഹരജി നല്‍കിയിട്ട് ആരും ഹാജരാവാതിരുന്നതോടെയാണ് സരിതക്ക് പിഴ വിധിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.