തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾ സജീവമായതോടെ പൂവിപണിയിൽ വൻ വിലക്കയറ്റം. തോവാള, ഹൊസൂർ, മൈസൂർ, ബെംഗളൂരു തുടങ്ങിയ ഇതര സംസ്ഥാന വിപണികളിൽ നിന്നുളള പൂക്കളുടെ വരവിനെ ആശ്രയിച്ചാണ് കേരളത്തിലെ കച്ചവടം നടക്കുന്നത്. ഉത്സവ സീസണായതിനാൽ അയൽ സംസ്ഥാനങ്ങളിലും പൂക്കൾക്ക് ആവശ്യക്കാരുയർന്നിട്ടുണ്ട്. ഇത് കേരളത്തിലെ വിപണിയിലും കാര്യമായി പ്രതിഫലിക്കുന്നുണ്ട്.
വിദ്യാലയങ്ങളിലും വിവിധ ക്ലബ്ബുകളിലും ഓഫീസുകളിലും ഈ ആഴ്ച ഓണാഘോഷ പരിപാടികൾ ആരംഭിക്കുന്നതിനാൽ, ബുധനാഴ്ചയോടെ പൂവില വീണ്ടും ഉയരാൻ സാധ്യതയുണ്ടെന്നാണ് വ്യാപാരികളുടെ മുന്നറിയിപ്പ്.
വിവിധ ജില്ലകളിലെ പൂവില നിലവാരം
സംസ്ഥാനത്തെ വിവിധ മാർക്കറ്റുകളിൽ പൂക്കളുടെ വിലയിൽ കാര്യമായ വ്യത്യാസങ്ങളുണ്ട്:
- തിരുവനന്തപുരം (ചാല മാർക്കറ്റ്): മഞ്ഞ ജമന്തി കിലോയ്ക്ക് 100 രൂപ. റോസ് - 240 രൂപ, വാടാമല്ലി - 300 രൂപ, വെള്ള ജമന്തി - 500 രൂപ, കോഴിപ്പൂവ് - 200 രൂപ, അരളി - 300 രൂപ, വെള്ള അരളി - 400 രൂപ, പിച്ചി - 1200 രൂപ, മുല്ല - 1000 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ.
- കോഴിക്കോട്: തിരുവനന്തപുരത്തെ അപേക്ഷിച്ച് ഇവിടെ ചില പൂക്കൾക്ക് വില കുറവാണ്. മഞ്ഞ ജമന്തി 50 രൂപ മുതൽ ലഭ്യമാണ്. റോസ് - 300 രൂപ, വെള്ള ജമന്തി - 400 രൂപ, അരളി - 400 രൂപ, വാടാമല്ലി - 100 രൂപ, മുല്ല - 2000 രൂപ, പിച്ചി - 1600 രൂപ എന്നിങ്ങനെയാണ് വില.
- പത്തനംതിട്ട: ട്രെയിൻ സൗകര്യങ്ങളുള്ള മറ്റ് പ്രധാന നഗരങ്ങളെ അപേക്ഷിച്ച് ഇതര സംസ്ഥാനങ്ങളിൽ നിന്ന് പൂക്കൾ എത്തിക്കുന്നതിനുള്ള ചെലവുകൂടുതൽ ഇവിടെ വിലയെ ബാധിക്കുന്നുണ്ട്. മഞ്ഞ ജമന്തി 180 രൂപ വരെയാണ്. റോസ് - 400 രൂപ, അരളി - 450 രൂപ, വെള്ള അരളി - 400 രൂപ, വാടാമല്ലി - 250 രൂപ, മുല്ല - 1000 രൂപ, പിച്ചി - 1000 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ.
- കൊല്ലം: കൊട്ടാരക്കര, കരുനാഗപ്പള്ളി, പുനലൂർ തുടങ്ങിയ ചന്തകളിലേക്ക് പ്രധാനമായും തമിഴ്‌നാട്ടിലെ മധുര, ശങ്കരൻകോവിൽ, തോവാള, തെങ്കാശി, ദിണ്ടിഗൽ, പഴനി തുടങ്ങിയ മാർക്കറ്റുകളിൽ നിന്നാണ് പൂക്കളെത്തുന്നത്. കല്യാണ സീസൺ കൂടി ഒത്തുവരുന്നതിനാൽ മുല്ലപ്പൂവിന് വില മൂവായിരത്തോട് അടുക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്.
- തൃശൂർ: സേലം, കോയമ്പത്തൂർ, ഹൊസൂർ, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നുള്ള പൂക്കളാണ് തേക്കിൻകാട് മൈതാനിയിലും ശക്തൻ സ്റ്റാൻഡിലുമെത്തുന്നത്. 100 രൂപയ്ക്ക് വിവിധ പൂക്കൾ ഇടകലർത്തി നൽകുന്ന 'പൂ കിറ്റിനാണ്' ഇത്തവണ ആവശ്യക്കാർ ഏറെയുള്ളത്. മഞ്ഞ, ഓറഞ്ച് ചെണ്ടുമല്ലിക്ക് 100 രൂപയും വാടാമല്ലിക്ക് 200 രൂപയുമാണ് കിലോ നിരക്ക്.
പുതിയ ട്രെൻഡുകൾ
തൃശൂർ വിപണിയിൽ മണമില്ലാത്ത ബെംഗളൂരു മുല്ലകളും വ്യത്യസ്ത നിറങ്ങളിലുള്ള അസ്ട്ര പൂക്കളും തരംഗമായിട്ടുണ്ട്. പർപ്പിൾ നിറത്തിലുള്ള അസ്ട്രകൾ വാടാമല്ലിക്ക് പകരമായി ഉപയോഗിക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. ഇതിന് വാടാമല്ലിയേക്കാൾ 100 രൂപ കുറവുമുണ്ട്. വിരിയാത്തതും മണമില്ലാത്തതുമായ ബെംഗളൂരു മുല്ല മൊട്ടുകൾ മാലകളായി എത്തിയിട്ടുണ്ട്. ഇവ രണ്ട് ദിവസം വരെ ഫ്രഷായി സൂക്ഷിക്കാമെന്നതിനാൽ ഇവയ്ക്കും ആവശ്യക്കാർ ഏറെയാണ്. നിലവിൽ ഒരു മുഴം മുല്ലപ്പൂവിന് 50 രൂപയാണ് വില. ആഘോഷങ്ങൾ ശക്തമാകുന്നതോടെ നിരക്കുകൾ ഇനിയും ഉയരുമെന്നാണ് വ്യാപാരികൾ വ്യക്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.