കൊച്ചി: തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര വേദിയിൽ മുഖ്യമന്ത്രി വി.ഡി. സതീശനെയും മറ്റ് രാഷ്ട്രീയ നേതാക്കളെയും പ്രശംസിച്ച് ചലച്ചിത്ര താരം ജഗദീഷ്. മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം കാണാനായി കാത്തിരിക്കാറുണ്ടെന്നും അത് വിനോദവും വിജ്ഞാനവും നിറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിലെ പ്രസംഗങ്ങൾ ക്രോഡീകരിച്ച് പ്രസിദ്ധീകരിക്കുന്നത് പോലെ മുഖ്യമന്ത്രിയുടെ പ്രസ് കോൺഫറൻസുകളും അച്ചടിച്ച് പ്രസിദ്ധീകരിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും താരം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയെ കുറിച്ച് പലരും പലതും പറയും. ‘വെരി ഡാഷിങ്, വെരി ഡയറിങ്, വെരി ഡിപ്ലമാറ്റിക്’ എന്നൊക്കെ. എന്നാൽ, തന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹം ‘വെരി ഡൗൺ ടു എർത്ത്’ വ്യക്തിയാണ്. തനിക്ക് ഈ സർക്കാരുമായി ബന്ധപ്പെട്ട് ഒരു പദവികളും വേണ്ടെന്ന് ആദ്യമേ വ്യക്തമാക്കിയതിനാൽ കാര്യങ്ങൾ നിഷ്പക്ഷമായി തുറന്നു പറയാൻ സാധിക്കുമെന്നും താരം വ്യക്തമാക്കി. താനൊരു നിഷ്പക്ഷനായ കലാകാരനാണെന്നും അതിനാൽ സർക്കാരിനെ വിമർശിക്കാനും നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ അഭിനന്ദിക്കാനും തനിക്ക് സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് പ്രചാരണവേളയിലെ അനുഭവവും ജഗദീഷ് വേദിയിൽ പങ്കുവെച്ചു. അന്ന് 42 യോഗങ്ങളിൽ പ്രസംഗിക്കാൻ പട്ടികയിലുണ്ടായിരുന്ന തന്നോട്, അത്രയും ഓടി നടന്ന് കഷ്ടപ്പെടേണ്ടതില്ലെന്നും 20 അല്ലെങ്കിൽ 22 യോഗങ്ങളിൽ പങ്കെടുത്താൽ മതിയെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചിരുന്നു.
മറ്റുള്ളവരുടെ ബുദ്ധിമുട്ട് മനസ്സിലാക്കുന്ന അദ്ദേഹത്തിന്റെ മനസ്സിന്റെ തെളിവാണ് അതെന്നും താരം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിക്ക് പുറമെ അനൂപ് ജേക്കബ്, ഫ്രാൻസിസ് ജോർജ്, ഹൈബി ഈഡൻ, ദീപക് ജോയ് എന്നിവരുമായുള്ള ആത്മബന്ധത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
അതേസമയം, താൻ ഉടുത്തിരിക്കുന്ന മുണ്ട് നടൻ കുഞ്ചാക്കോ ബോബൻ ഇന്നലെ സമ്മാനമായി നൽകിയ ഓണക്കോടിയാണെന്ന് ജഗദീഷ് വെളിപ്പെടുത്തി. കുഞ്ചാക്കോ ബോബന്റെ ഭാര്യ പ്രിയ സ്വന്തമായി പാചകം ചെയ്ത ഉപ്പേരി തനിക്കും മറ്റ് ചില കലാകാരന്മാർക്കുമായി കൊടുത്തയച്ച കാര്യവും അദ്ദേഹം ഓർമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.