കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ വിചാരണ നടപടികൾ കോവിഡ് പശ്ചാത്തലത്തിൽ നിർത്തിവെക്കണെമന്ന ബിഷപ് ഫ്രാങ്കോ മുളക്കലിെൻറ ഹരജി ഹൈകോടതി തള്ളി. കോവിഡ് നിയന്ത്രണങ്ങൾക്ക് വ്യാപകമായി ഇളവുകൾ നൽകുകയും സാധാരണ ജീവിതം പുനഃസ്ഥാപിക്കാൻ നടപടി സ്വീകരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ കോടതി നടപടി അനിശ്ചിതമായി നീട്ടാനാവില്ലെന്നും എത്രയുംവേഗം കേസിൽ തീരുമാനമുണ്ടാകണമെന്ന പൊതുതാൽപര്യത്തിനൊപ്പം നിൽക്കുന്നതായും വ്യക്തമാക്കിയാണ് ജസ്റ്റിസ് വി. ജി. അരുൺ ഹരജി തള്ളിയത്.
കോവിഡ് നിയന്ത്രണ വിധേയമാകുന്നതു വരെയോ രണ്ടു മാസത്തേക്കോ വിചാരണ നിർത്തണമെന്നായിരുന്നു ആവശ്യം. വിചാരണ കോടതി ആവശ്യം തള്ളിയതിനെ തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്. സാക്ഷികൾ പ്രതിസന്ധി നേരിട്ടും കോടതിയിൽ ഹാജരാകുന്നുണ്ടെന്നും ഒന്നാം സാക്ഷിയുടെ വിസ്താരം രണ്ട് ദിവസങ്ങളിലായി പൂർത്തിയായതായും ഈ സാഹചര്യത്തിൽ വിചാരണ തടയരുതെന്നും പ്രോസിക്യൂഷൻ വാദിച്ചു. വിചാരണ വൈകിപ്പിക്കാനാണ് ഹരജിക്കാരൻ ശ്രമിക്കുന്നതെന്നും ആവശ്യമെങ്കിൽ വിഡിയോ കോൺഫറൻസിങ്ങിലൂടെ വിചാരണക്ക് സൗകര്യമൊരുക്കാനാവുമെന്നും അറിയിച്ചു.
ഇക്കാര്യങ്ങൾ പരിഗണിച്ച കോടതി ഹരജി തള്ളുകയായിരുന്നു. വിഡിയോ കോൺഫറൻസിങ് സൗകര്യവുമായി ബന്ധപ്പെട്ട് ഹരജിക്കാരന് വിചാരണ കോടതിയെ സമീപിക്കാമെന്നും ആവശ്യമുണ്ടായാൽ ഗുണപരമായി പരിഗണിക്കണമെന്നും കോടതി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.