കൊടുവള്ളി: എൻ.പി.ആർ വിവരങ്ങൾ ശേഖരിക്കുന്നതിന് അധ്യാപകരുടെ വിവരങ്ങൾ തേടി കൊടു വള്ളി നഗരസഭയിൽനിന്നും സ്കൂൾ പ്രധാന അധ്യാപകർക്ക് കത്തയച്ചു. 2021ലെ സെൻസസ് നടപടിക് രമങ്ങളുടെ ഭാഗമായി സെൻസസ് എന്യൂമറേറ്റർമാരുടെയും സൂപ്പർവൈസറുടെയും ലിസ്റ്റ് സമർപ്പിക്കുന്നതിനുവേണ്ടി നൽകിയ കത്തിനൊപ്പമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ സെൻസസ് ഡയറക്ടറേറ്റിൽനിന്നും ലഭിച്ച ഉത്തരവിെൻറ പകർപ്പടക്കം നഗരസഭ സെക്രട്ടറി കഴിഞ്ഞ 21ന് കത്തയച്ചത്. മൂന്നു ദിവസത്തിനകം മറുപടി അവശ്യപ്പെട്ട് നൽകിയ കത്ത് പത്ത് സ്കൂളുകൾക്കാണ് നൽകിയത്. ഇതിൽ മൂന്ന് സ്കൂൾ പ്രധാന അധ്യാപകർ സെക്രട്ടറിക്ക് മറുപടി നൽകിയിട്ടുണ്ട്. കത്തിനൊപ്പമയച്ച ഉത്തരവിൽ എൻ.പി.ആർ പുതുക്കുന്നതിെൻറ ഭാഗമാണെന്നും പറയുന്നുണ്ട്.
ഈ മാസം 14നാണ് ആദ്യം തിരുവനന്തപുരത്തുള്ള സെൻസസ് ഡയറക്ടറേറ്റ് ഓപറേഷനിൽനിന്ന് നഗരസഭയിലേക്ക് കത്തു വന്നത്. 25ന് വീണ്ടും കത്തുവന്നതായും നഗരസഭ അധികൃതർ പറയുന്നു. സെൻസസിനുള്ള ഉദ്യോഗസ്ഥരുടെ വിവരങ്ങൾ നൽകാനുള്ള പ്രത്യേക ഫോം (അനക്സർ -2) സ്കൂളുകളിലേക്ക് അയച്ചതിനൊപ്പം ജനുവരി 14ന് ഇറക്കിയ ഉത്തരവിെൻറ പകർപ്പും കൂടി സ്കൂൾ പ്രധാന അധ്യാപകർക്ക് അയക്കുകയാണുണ്ടായതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. എൻ.പി.ആർ നടപ്പാക്കില്ലെന്ന് മന്ത്രിസഭ തീരുമാനമെടുത്തതിന് പിന്നാലെയാണ് സ്കൂളുകൾക്ക് കത്തയച്ച സംഭവങ്ങൾ പുറത്തുവന്നത്.
ജനസംഖ്യ കണക്കെടുപ്പിെൻറ കൂടെ എൻ.പി.ആറുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തുന്ന ഉദ്യാഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജനുവരി 16ന് പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിറക്കിയിരുന്നു. എൻ.പി.ആർ നിർത്തിവെച്ചെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം കണക്കെടുപ്പിന് അധ്യാപകരുടെ പേര് നിർദേശിക്കാൻ സ്കൂൾ പ്രിൻസിപ്പൽമാർക്കും പ്രധാന അധ്യാപകർക്കും നിർദേശം നൽകി ജനുവരി 13ന് താമരശ്ശേരി തഹസിൽദാർ കത്തയച്ചത് വിവാദത്തിന് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെ എല്ലാ നടപടികളും നിർത്തിവെച്ചതായി കാണിച്ച് പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ 16ന് ഉത്തരവിറക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.