തിരുവനന്തപുരം: സംസ്ഥാനത്തിനാവശ്യമുള്ള മദ്യം ഇവിടെ തന്നെ ഉൽപാദിപ്പിക്കുന്നതിനുള്ള സാധ്യത എക്സൈസ് വകുപ്പ് പരിശോധിക്കുന്നു. ഇതു സംബന്ധിച്ച കാര്യങ്ങൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ എക്സൈസ് അഡീ. ചീഫ് സെക്രട്ടറി ആശാതോമസിന് നിർദേശം നൽകി.
നിലവിലെ സൗകര്യങ്ങൾ ഉപയോഗിച്ചുതന്നെ മദ്യോൽപാദനം നടത്താനാകുമോയെന്ന സാധ്യത പരിശോധിക്കും. അതിനാൽ ബ്രൂവറി, ഡിസ്റ്റിലറി വിവാദം കത്തുന്ന സാഹചര്യത്തിൽ അപേക്ഷകളിൽ ഉടൻ തീരുമാനം വേണ്ടെന്നും തീരുമാനിച്ചു. എട്ട് ബ്രൂവറി, ഡിസ്റ്റിലറികൾക്കുള്ള അപേക്ഷയാണ് ലഭിച്ചത്. ഇതിൽ നാലെണ്ണത്തിനാണ് അനുമതി നൽകിയത്.
ഇതരസംസ്ഥാനത്തെ കമ്പനികളിൽനിന്ന് മദ്യം വാങ്ങുന്ന രീതി പൂർണമായും ഒഴിവാക്കി കേരളത്തിനാവശ്യമുള്ളത് സംസ്ഥാനത്തുനിന്നുതന്നെ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞദിവസം കത്ത് നൽകിയിരുന്നു. തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളിൽ ഇൗ സംവിധാനമാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
മദ്യശാലകൾ അനുവദിക്കുന്നത് വിവാദമായ സാഹചര്യത്തിൽ കൂടുതൽ അപേക്ഷകൾ ലഭിക്കാനുള്ള സാധ്യതയുണ്ടെന്നും എക്സൈസ് വിലയിരുത്തുന്നു. അതിനാൽ കൂടുതൽ അപേക്ഷകൾ ലഭിച്ചാൽ എന്ത് തീരുമാനം കൈക്കൊള്ളണമെന്ന കാര്യത്തിലും പിന്നീട് കൂടിയാലോചന നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.