കൊച്ചി: കേരളത്തിലെത്തിയത് പ്രളയക്കെടുതിയിൽ അകപ്പെട്ട ജനങ്ങളുടെ ദുരിതം നേരിട്ട് മനസ്സിലാക്കാനാണെന്നും വിഷയം രാഷ്ട്രീയവത്കരിക്കാൻ താൽപര്യമില്ലെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കേന്ദ്രം പ്രഖ്യാപിച്ച സഹായം അപര്യാപ്തമാണെന്നും കൂടുതൽ സഹായത്തിന് കേരളത്തിന് അവകാശമുണ്ടെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കേരളം വലിയൊരു ദുരന്തത്തിെൻറ നടുവിലാണ്. അത് രാഷ്ട്രീയവത്കരിച്ച് മുതലെടുപ്പ് നടത്തുക കോൺഗ്രസിെൻറ ലക്ഷ്യമല്ല. ദുരന്തത്തെ അതിജീവിക്കാൻ കേരളം നടത്തുന്ന പ്രവർത്തനങ്ങളിൽ തനിക്ക് അഭിമാനമുണ്ട്. കോൺഗ്രസ് ജനങ്ങൾക്കൊപ്പം നിൽക്കും. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമാകാൻ നേതാക്കൾക്കും പ്രവർത്തകർക്കും നിർദേശം നൽകിയിട്ടുണ്ട്.
ജനങ്ങളുടെ പ്രയാസം അകറ്റാൻ ഉപാധികളില്ലാത്ത വിദേശ സഹായം സ്വീകരിക്കുന്നതിൽ തെറ്റില്ല. പ്രളയം മനുഷ്യനിർമിതമാണോ എന്ന ചോദ്യത്തോട് രാഷ്ട്രീയമായി പ്രതികരിക്കാനില്ലെന്നായിരുന്നു മറുപടി. ദുരന്തത്തിെൻറ കാരണക്കാർ ആരാണെന്ന് ചർച്ച ചെയ്യേണ്ട സമയമല്ല ഇത്. താൻ പല ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിച്ചു. ജനങ്ങൾ അങ്ങേയറ്റം ആശങ്കാകുലരാണ്. അവർക്കിടയിൽ ജാതിയോ മതമോ രാഷ്ട്രീയമോ ഒന്നുമില്ല. ദുരിതബാധിതർക്ക് നഷ്ടപരിഹാരവും മറ്റു സഹായങ്ങളും എത്രയും വേഗം ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രിയോടും അഭ്യർഥിച്ചിട്ടുണ്ട്.
ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കേണ്ടതിനെക്കുറിച്ച ചോദ്യത്തിന് ഇപ്പോഴത്തെ സാഹചര്യത്തിൽ അതേക്കുറിച്ച് പ്രതികരിക്കാനില്ലെന്നായിരുന്നു രാഹുലിെൻറ മറുപടി. നാഗ്പുർ കേന്ദ്രമായ പ്രത്യയശാസ്ത്രവും എല്ലാ സംസ്കാരങ്ങളെയും ആശയങ്ങളെയും ഉൾക്കൊള്ളുന്ന പ്രത്യയശാസ്ത്രവും തമ്മിൽ രാജ്യത്ത് ഏറ്റുമുട്ടൽ തുടർന്നുകൊണ്ടിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് വയനാട് സന്ദർശനം ഒഴിവാക്കി കൊച്ചിയിൽനിന്ന് ഇടുക്കിയിലേക്കാണ് രാഹുൽ പോയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി അധ്യക്ഷൻ എം.എം. ഹസൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എ.െഎ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.