വയനാട് തുരങ്കപാത, തീരശോഷണം തടയൽ പദ്ധതികൾക്ക് നോർവേ സാങ്കേതിക സഹായം

തിരുവനന്തപുരം: പ്രകൃതിക്ഷോഭം, വയനാട് തുരങ്കപ്പാത നിർമാണം, തീരശോഷണം എന്നീ മേഖലകളിൽ കേരളവുമായി സഹകരിച്ചുപ്രവർത്തിക്കാൻ നോർവീജിയൻ ജിയോ ടെക്‌നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് താൽപര്യം പ്രകടിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യർഥന മാനിച്ച് വിവിധ മേഖലകളിലെ വിദഗ്ധരുടെ സംഘത്തെ കേരളത്തിലേക്ക് അയക്കാമെന്ന് നോർേവയിലെ ദേശീയ ദുരന്ത നിവാരണ മേഖലയിലെ വിദഗ്ധൻ ഡൊമനിക് ലെയ്ൻ ഉറപ്പ് നൽകി.

ഇന്ത്യൻ റെയിൽവേക്ക് തുരങ്കപ്പാത നിർമാണത്തിൽ ഇവരുടെ സാങ്കേതിക സഹകരണം ലഭിക്കുന്നുണ്ട്. ഏഴുകിലോമീറ്റർ ആഴത്തിലെ പാറയുടെ സ്വഭാവം മനസ്സിലാക്കുന്നതിനുള്ള നോർവീജിയൻ സാങ്കേതികവിദ്യയാണ് ലഡാക്കിൽ ഉപയോഗിക്കുന്നത്. ഇത് മനസ്സിലാക്കിയാണ് മുഖ്യമന്ത്രി വയനാട്ടിൽ നിർമിക്കാൻ ആലോചിക്കുന്ന തുരങ്കപ്പാതയുടെ നിർമാണത്തിൽ നോർവീജിയൻ ജിയോ ടെക്‌നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സാങ്കേതിക ഉപദേശം സഹായകരമായിരിക്കുമെന്ന് സൂചിപ്പിച്ചത്.

മണ്ണിടിച്ചിൽ സാധ്യത മുൻകൂട്ടി മനസ്സിലാക്കുന്ന സാങ്കേതികവിദ്യ വിവിധ രാജ്യങ്ങളിൽ എൻ.ജി.ഐ നടപ്പാക്കുന്നുണ്ട്. ഇന്ത്യയിൽ നിരവധി കേന്ദ്ര സർക്കാർ സ്ഥാപനങ്ങളുമായി എൻ.ജി.ഐ സഹകരിക്കുന്നുണ്ട്. തീര ശോഷണത്തിന്റെ കാര്യത്തിലും ആധുനികവും സ്വാഭാവികവുമായ പരിഹാര മാർഗങ്ങൾ ഇവർ കണ്ടെത്തിയിട്ടുണ്ട്. സമീപകാല പ്രകൃതിദുരന്തങ്ങൾ വിശദീകരിച്ച മുഖ്യമന്ത്രി എൻ.ജി.ഐയുടെ പദ്ധതികൾ കേരളത്തിന് സഹായകരമാകുമെന്ന് ചൂണ്ടിക്കാട്ടി. പ്രളയ മാപ്പിങ്ങിലും സാങ്കേതിക ഉപദേശം നൽകാമെന്ന് എൻ.ജി.ഐ വ്യക്തമാക്കി. സാങ്കേതിക വിദഗ്ധനും ഇന്ത്യൻ വംശജനുമായ രാജേന്ദ്രകുമാർ ഉൾപ്പെടെ ആറംഗ സംഘമാണ് ചർച്ചയിൽ പങ്കെടുത്തത്.

Tags:    
News Summary - Norway Technical Assistance for Wayanad Tunnel and Coastal Erosion Prevention Projects

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.