കണ്ണൂർ: വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കെ.കെ ശൈലജയെ മത്സരിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമായില്ല. രക്തസാക്ഷി ഫണ്ട് വിവാദത്തിനിടയിലും പയ്യന്നൂരിൽ വീണ്ടും ടി.ഐ മധുസൂദനനെ മത്സരിപ്പിക്കാനൊരുങ്ങുകയാണ് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ്. തലശേരിയിൽ സ്പീക്കർ എ.എൻ ഷംസീറിന് പകരം കാരായി രാജനും എം.വി ജയരാജനുമാണ് പരിഗണനയിലുള്ളത്.
തളിപ്പറമ്പിൽ സി.പി.എം ജില്ലാ കമ്മിറ്റി അംഗവും എം.വി ഗോവിന്ദന്‍റെ ഭാര്യയുമായ പി.കെ ശ്യാമളയുടെ പേരാണ് പരിഗണനയിൽ. കെ.കെ ശൈലജയെ മത്സരിപ്പിക്കുന്ന കാര്യം മേൽക്കമ്മിറ്റി തീരുമാനിക്കും. നിലവിൽ മട്ടന്നൂരിൽ ശൈലജക്ക് പകരം വി.കെ സനോജിനെയാണ് പാർട്ടി പരിഗണിക്കുന്നത്.
ശൈലജയെ മത്സരിപ്പിക്കാൻ സംസ്ഥാന കമ്മിറ്റി തീരുമാനിക്കുകയാണെങ്കിൽ തളിപ്പറമ്പിലാണ് സാധ്യതയുള്ളത്. ബാക്കിയുള്ള മണ്ഡലങ്ങളിൽ സിറ്റിങ് എം.എൽ.എമാർക്കാണ് പ്രഥമ പരിഗണന. എം.വി നികേഷ് കുമാറിനെയും പി.ജയരാജനെയും ഒരു മണ്ഡലത്തിലും പരിഗണിച്ചില്ല.
സി.പി.എമ്മിന്‍റെ കരട് സ്ഥാനാർഥി പട്ടികയിൽ മന്ത്രിമാരായ വനിതകൾ ഒഴികെയുള്ള മിക്ക വനിത എം.എൽ.എമാർക്കും സീറ്റില്ല. അതാത് ജില്ലാ സെക്രട്ടറിയേറ്റുകൾ ബുധനാഴ്ച്ച സംസ്ഥാന നേതൃത്വത്തിന് കൈമാറിയ ലിസ്റ്റുകളിൽ കെ.കെ ശൈലജ, യു. പ്രതിഭ, ദലീമ എന്നിവർ ഉൾപ്പെട്ടിട്ടില്ല എന്നാണ് വിവരം.
ആരോഗ്യ മന്ത്രി വീണ ജോർജ് മൂന്നാം തവണയും ആറന്മുളയിൽ മത്സരിക്കും. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഇരിങ്ങാലക്കുടയിലും മത്സരിക്കുമെന്നാണ് പ്രാഥമിക റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.