ന്യൂഡൽഹി: കേരളത്തിലെ വോട്ടർ പട്ടിക തീവ്ര പരിഷ്‍കരണ നടപടികൾ തടയാതെ സുപ്രീം കോടതി. എസ്.ഐ.ആർ നടപടികൾ തുടരുന്നതിന് തസ്സമില്ലെന്നും, അടിയന്തിര സ്റ്റേ അനുവദിക്കുന്നില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
കേരളത്തിന്റെ ഹരജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി സത്യവാങ് മൂലം നൽകാൻ ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാറും, സി.പി.എം, സി.പി.ഐ, മുസ്‍ലിം ലീഗ് എന്നീ രാഷ്ട്രീയ പാർട്ടികളും നൽകിയ ഹർജിയിൽ നടന്ന വാദത്തിലായിരുന്നു നിർദേശം.
കേരളത്തിൽ രാഷ്ട്രീയ പാർട്ടികളാണ് പ്രശ്നമുണ്ടാക്കുന്നതെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ സുപ്രീം കോടതിയിൽ വാദിച്ചു.
സംസ്ഥാനത്തെ എന്യൂമറേഷൻ ഫോം വിതരണം പൂർത്തിയായി. 90 ശതമാനം ഫോമുകൾ വിതരണം ചെയ്തു കഴിഞ്ഞു. അവ തിരിച്ചു വാങ്ങുന്ന നടപടികൾ പുരോഗമിക്കുകയാണ്. നാലാം തീയതിയോടെ കരട് വോട്ടർപട്ടിക ഒരുക്കങ്ങളും പൂർത്തായാകും. ഈ സാഹചര്യത്തിൽ മറ്റൊരു ഇടപെടൽ വേണ്ടതില്ല എന്നും കമീഷൻ അറിയിച്ചു.
അതേസമയം, ഹരജിയിൽ ഇടപെടണമോ എന്നതിൽ ഡിസംബർ രണ്ടിന് തീരുമാനിക്കാമെന്നും വ്യക്തമാക്കി.
എന്നാൽ, കേരളത്തിലെ താഴെ തട്ടിൽ നടക്കുന്നത് ആശങ്കാജനകമായ കാര്യങ്ങളാണെന്നും, കമീഷൻ പറയുന്നത് പോലെയല്ല സംസ്ഥാനത്തെ സാഹചര്യമെന്നും കേരളത്തിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ അറിയിച്ചു.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ സാഹചര്യത്തിൽ എസ്.ഐ.ആർ നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയിൽ വാദം നടന്നത്. കേരളത്തിന്റെ സാഹചര്യം വ്യത്യസ്തമാണെന്ന് കോടതി നീരീക്ഷിച്ചു. എസ്.ഐ.ആർ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആശങ്കാജനകമായ സാഹചര്യം ഉണ്ടോ എന്നത് നോക്കാമെന്നും കോടതി വ്യക്തമാക്കി. കേന്ദ്ര, സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനുകളും സത്യവാങ് മൂലം സമർപ്പിക്കണം.
ബി.എൽ.ഒമാർ ആത്മഹത്യ ചെയ്ത സംഭവങ്ങളും അഭിഭാഷകൻ കോടതിക്ക് മുമ്പാകെ അറിയിച്ചു.
സംസ്ഥാന സർക്കാറിന് പുറമെ, സി.പി.എം, സി.പി.ഐ, മുസ്‍ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലികുട്ടി എന്നിവരും എസ്.ഐ.ആറിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. തമിഴ്നാട്, പശ്ചിമ ബംഗാൾ എന്നിവടങ്ങളിൽ നിന്നുള്ള എസ്.ഐ.ആറിനെതിരായ ഹരജികളും സുപ്രീം കോടതി പരിഗണിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ്, ജോയ് മല്യ ബാഗ്ചി എന്നിവരാണ് വാദം കേട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.