ബജറ്റില്‍ പ്രത്യേക മാജിക്ക് ഒന്നുമില്ല; ജനങ്ങൾക്ക് ഒപ്പം നിൽക്കും -ധനമന്ത്രി
തിരുവനന്തപുരം: ബജറ്റില്‍ പ്രത്യേക മാജിക്ക് ഒന്നുമില്ലെന്നും ജനങ്ങൾക്ക് ഒപ്പം നിന്നുകൊണ്ട് കാര്യങ്ങളെല്ലാം ചെയ്യുകയാണ് എൽ.ഡി.എഫ് സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നതെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ലോക്ഡൗൺ കാലത്ത് ഉണ്ടാകാവുന്ന എല്ലാ സാമ്പത്തിക പ്രതിസന്ധിയും സംസ്ഥാനത്തുണ്ട്. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ആളുകളെ കോവിഡിന് വിട്ടുകൊടുക്കില്ല. ആരോഗ്യമേഖലയ്ക്ക് ബജറ്റിൽ മികച്ച പരിഗണനയുണ്ടാകും. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ബജറ്റിൽ പാലിക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ ജി.എസ്.ടി വരുമാനം തന്നെ വലിയ തോതില്‍ ഇടിഞ്ഞിരിക്കുന്നു. ഇന്ത്യയിലാകെ എല്ലാ സംസ്ഥാനങ്ങള്‍ക്കും ആയിരക്കണക്കിന് കോടി രൂപയാണ് ജി.എസ്.ടി കുടിശ്ശിക കിട്ടാനുള്ളത്. കേരളത്തിന് മാത്രം 4077 കോടിയാണ് ജി.എസ്.ടി കുടിശ്ശിക കിട്ടാനുള്ളത്. ഇനി അത് കുറച്ചൂടെ രൂക്ഷമാകും. ഇതൊക്കെ പെട്ടെന്ന് പരിഹരിക്കാവുന്ന ഒരു കാര്യമല്ല.
പക്ഷേ നമുക്ക് ജനങ്ങളുടെ ആരോഗ്യവും ജീവനുമാണ് വലുത്. ജനങ്ങളെ അങ്ങനെ കോവിഡിന്‍റെ ദയയ്ക്ക് വിട്ടുകൊടുക്കാനാകില്ല. സമൂഹത്തിന്‍റെ പിന്തുണയുണ്ടാകും ഞങ്ങള്‍ക്ക് ഇക്കാര്യത്തില്‍ എന്നാണ് വിശ്വസിക്കുന്നത്. മനുഷ്യന് ആരോഗ്യമുണ്ടെങ്കില്‍, സമൂഹത്തിന്‍റെ സാമ്പത്തികരംഗം മെച്ചപ്പെടുത്താനുള്ള പദ്ധതികള്‍ നടപ്പിലാക്കാനും കഴിഞ്ഞാല്‍ അതിന്‍റെ റിസള്‍ട്ട് ഉണ്ടാകും -മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.